തിരുവനന്തപുരം: കേരള റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നൽകാൻ ഉദ്യോഗസ്‌ഥനെ നിയമിച്ചു. ഡെപ്യൂട്ടി കളക്‌ടറായി അനിൽ ജോസിനെയാണ് നിയമിച്ചിരിക്കുന്നത്. ഡെപ്യൂട്ടി കളക്‌ടറിന് കീഴിൽ 11 തഹസിൽദാർമാർ ഉണ്ടായിരിക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുക.
നിലവിലുള്ള റെയിൽപാതയ്‌ക്ക് സമാന്തരമായാണ് തിരൂർ മുതൽ കാസർഗോഡ് വരെ നിർദിഷ്‌ട പാത നിർമിക്കുന്നത്. 11 ജില്ലകളിലായി 1221 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വീടുകൾ ഉൾപ്പടെ 9314 കെട്ടിടങ്ങളെ പദ്ധതി ബാധിക്കും.
സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസർഗോഡ് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോള്‍ കല്ലിടുന്നത്. പതിനൊന്നു ജില്ലകളിലൂടെയാണ് സില്‍വര്‍ലൈന്‍ കടന്നു പോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടല്‍ ആരംഭിക്കും.
പദ്ധതിക്ക് 66000 കോടി ചെലവ് വരുമെന്നാണ് സർക്കാർ വിലയിരുത്തൽ. കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രൊജക്‌ട് റിപ്പോർട് കേന്ദ്രത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
Also Read: നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ തടയണമെന്ന് ഹരജി, പ്രതികൾ കോടതിയിൽ