കാസർഗോഡ്: കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. അമ്പലത്തറ ബേലൂരിലെ സുരേശനാണ് അറസ്‌റ്റിലായത്. പത്ത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട് പട്ടാപ്പകൽ വീട്ടിൽ കയറി ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം നടന്നത്. കവർച്ചയ്‌ക്ക് പിന്നിൽ അഞ്ചംഗ ക്വട്ടേഷൻ സംഘമായിരുന്നു പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ഇതുവരെ രണ്ടുപേർ അറസ്‌റ്റിലായി.
പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നതിനാൽ വീടുകൾ നിരീക്ഷണത്തിലായിരുന്നു. ക്വട്ടേഷൻ ആക്രമണത്തിന് ശേഷം പാണത്തൂർ ഭാഗത്തേക്ക് കടന്ന സുരേശൻ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അറസ്‌റ്റ് ചെയ്‌തത്. കേസിൽ നേരത്തെ അറസ്‌റ്റിലായ ഒന്നാം പ്രതി മൂന്നാംമൈലിലെ രാജേന്ദ്രൻ ഇപ്പോൾ റിമാൻഡിലാണ്.
കല്യാൺ റോഡിലെ അശ്വിൻ, ഓട്ടോ ഡ്രൈവർമാരായ നെല്ലിത്തറ മുകേഷ്, കോട്ടപ്പാറയിലെ ദാമോദരൻ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർ കർണാടകത്തിലേക്ക് കടന്നതായാണ് സൂചന. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. പത്ത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന ദേവദാസിനെയും ഭാര്യ ലളിതയേയും കത്തികാട്ടി ഭീഷണിപ്പെടുത്തി അടിച്ചു വീഴ്‌ത്തി 40 പവൻ സ്വർണവും 20,000 രൂപയും കാറും കവർന്നത്.
Most Read: പുള്ളിപ്പുലി ആക്രമണം; മധ്യപ്രദേശിൽ ആദിവാസി ബാലൻ കൊല്ലപ്പെട്ടു