ലാഹോര്‍: കാര്‍ഗില്‍ യുദ്ധം പാക്കിസ്‌ഥാന് നഷ്‌ടങ്ങൾ മാത്രമാണ് നല്‍കിയതെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. യുദ്ധ സമയത്ത് ഭക്ഷണവും, ആയുധങ്ങളും പോലും ലഭിക്കാതെ പാക് പട്ടാളം ബുദ്ധിമുട്ടിയത് അടക്കം ചൂണ്ടിക്കാട്ടിയാണ് നവാസ് ഷരീഫ് രംഗത്ത് വന്നത്.
ചില സൈനിക ഉദ്യോഗസ്‌ഥരുടെ വാശിയാണ് ഇന്ത്യയുമായുള്ള യുദ്ധത്തിലേക്ക് രാജ്യത്തെ നയിച്ചതെന്നും ഷരീഫ് വ്യക്‌തമാക്കി. 1999-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ പാക് പ്രധാനമന്ത്രി ആയിരുന്നു നവാസ് ഷരീഫ്.
‘ചില പട്ടാള ഉദ്യോഗസ്‌ഥരാണ് നൂറുകണക്കിന് പാക് ജവാന്‍മാരുടെ ജീവന്‍ നഷ്‌ടപ്പെടുത്തിയ യുദ്ധത്തിലേക്ക് രാജ്യത്തെ നയിച്ചത്. നമ്മള്‍ യുദ്ധത്തിലേക്ക് വലിച്ചെറിയപ്പെടുക ആയിരുന്നു. യുദ്ധമുഖത്തുള്ള പട്ടാളക്കാര്‍ ഭക്ഷണവും ആയുധങ്ങളും ലഭിക്കാതെ ഉഴലുന്നത് എന്നെ വേദനിപ്പിച്ചു. ജീവനുകള്‍ നഷ്‌ടപ്പെട്ടു കൊണ്ടേയിരുന്നു, പക്ഷേ നമ്മുടെ രാജ്യം ഒന്നും തന്നെ നേടിയില്ല’ ഷരീഫ് വ്യക്‌തമാക്കി.
മുന്‍ പട്ടാള മേധാവിയും പ്രസിഡണ്ടുമായ പര്‍വേസ് മുഷറഫിന്റെ പങ്കും അദ്ദേഹം എടുത്തു പറഞ്ഞു. മുഷറഫിന്റെയും കൂട്ടാളികളുടെയും വ്യക്‌തി താല്‍പര്യങ്ങളാണ് രാജ്യത്തെ യുദ്ധത്തിലേക്ക് നയിച്ചതെന്നും ഷരീഫ് പറഞ്ഞു.
മൂന്ന് മാസത്തോളമാണ് കാര്‍ഗില്‍ യുദ്ധം നീണ്ടുനിന്നത്. ഇന്ത്യയുടെ വിജയത്തോടെ യുദ്ധം അവസാനിക്കുമ്പോള്‍ പാക് പട്ടാളം കയ്യേറിയ ജമ്മുവിലെ പ്രദേശങ്ങള്‍ രാജ്യം തിരിച്ചു പിടിച്ചിരുന്നു.