വിനായകനെ നായകനാക്കി ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യ സംവിധായിക ലീല ഒരുക്കുന്ന കരിന്തണ്ടന് പുതിയ ഓഫീസ് പൂർത്തിയായി. വയനാടൻ വീരനായകനായ കരിന്തണ്ടന്റെ ജീവിതകഥ ബിഗ് സ്ക്രീനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായിക ലീല സന്തോഷ്. അതിനിടയിൽ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ആവശ്യങ്ങൾക്കായി ഓഫീസ് പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കയാണ് ലീല സന്തോഷ്. ഫേസ്ബുക്കിലാണ്പുതിയ ഓഫീസിന്റെ ചിത്രങ്ങൾ ഉൾപ്പടെ പങ്കുവെച്ചിരിക്കുന്നത്.
മുൻപ് ചിത്രത്തിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ ധന സഹായം ലീല സന്തോഷ് ആവശ്യപ്പെട്ടിരുന്നു. ഇതിനു വലിയ രീതിയിൽ പിന്തുണ ലഭിച്ചതിനു പുറമെയാണ് ഓഫീസ് നിർമാണം പൂർത്തിയായതിന്റെ സന്തോഷം പങ്കുവെച്ചത്.
ഗോത്ര ഭാഷയും ഇംഗ്ലീഷ് മലയാളം ഭാഷയും സമന്വയിപ്പിച്ച് എന്നാൽ പൂര്‍ണമായും ഗോത്ര സ്വത്വം ഉള്‍കൊണ്ട് നിര്‍മിക്കുന്ന ചിത്രം അന്താരാഷ്ട്ര മാനങ്ങളുള്ളതായിരിക്കുമെന്ന് ലീല സന്തോഷ് പറഞ്ഞു. പണിയ വിഭാഗത്തില്‍ പെട്ടവരാണെന്ന രീതിയിൽ അടുത്ത കാലം വരെ മുഖ്യ ധാരയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട സമൂഹത്തിനെ പ്രതിനിധീകരിക്കുന്ന വ്യക്തി കൂടിയാണ് ലീല. ഇവർ തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രധാന താരങ്ങളും വയനാട്ടില്‍ നിന്നുള്ള പ്രാദേശിക താരങ്ങളും അഭിനയിക്കും.
വയനാട്ടിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കിയ ”നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി” എന്ന ഡോക്യൂമെന്ററിയിലൂടെയാണ് ലീല സന്തോഷ് സംവിധാന രംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. കെ.ജെ ബേബിയുടെ കനവിലൂടെയാണ് ഇവർ സിനിമയുടെ സാങ്കേതിക വിദ്യകള്‍ പഠിച്ചത്. ഇന്നും നമ്മുടെ മുഖ്യധാര സിനിമകളൊന്നും കാണാതെ പോകുന്ന, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്ന ആദിവാസി ജീവിതത്തെ സിനിമയില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ലീല സിനിമ രംഗത്തേക്ക് എത്തിയത്.
സംവിധായകന് രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കലക്ടീവ് ഫേസ് വണ്‍ ആണ് “കരിന്തണ്ടൻ” ആദ്യം നിര്‍മ്മിക്കാമെന്നേറ്റിരുന്നത്. ബിഗ് ബജറ്റ് ചിത്രം എന്ന കാരണവും വിനായകനുമായുള്ള വിവാദവുമാണ് നിര്‍മാതാക്കള്‍ പിന്മാറാന് കാരണമായതെന്ന് ലീല സന്തോഷ് വ്യക്തമാക്കിയിരുന്നു.
ആരാണ് കരിന്തണ്ടനെന്ന വീരൻ
വയനാട്ടിലെ ആദിവാസി സമൂഹത്തിലെ പണിയർ വിഭാഗമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗോത്ര സമൂഹത്തിലെ ഒരു കാരണവരായിരുന്നു കരിന്തണ്ടൻ. തലമുറകളിലൂടെ പകർന്നു കിട്ടിയവിവരങ്ങളെ അടിസ്ഥാനാക്കി, 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്നതായി അനുമാനിക്കാം. വിശ്വസിക്കാവുന്ന എഴുതപ്പെട്ട രേഖകളൊന്നും ലഭ്യമല്ല.
കോഴിക്കോട്-വയനാട് പാതയിലുള്ള താമരശ്ശേരി ചുരത്തിന്റെ പിതാവായാണ് കരിന്തണ്ടൻ വിശേഷിപ്പിക്കപ്പെടുന്നത്. കോഴിക്കോട് നിന്ന്, ചുരം വഴി വയനാടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് ഒരു എളുപ്പ വഴി നിർമ്മിക്കാൻ ബ്രിട്ടീഷുകാർ ശ്രമിക്കുന്ന കാലം. നിരവധി പരാജയങ്ങൾക്ക് ശേഷം അന്വേഷണം, വയനാടൻ കാടിനെയും ഭൂപ്രകൃതിയെയും നന്നായി അറിയാവുന്ന കരിന്തണ്ടന്റെ അരികിലെത്തി. ഇദ്ദേഹം പലകാരണങ്ങളാൽ, ഈ ഉത്തരവാദിത്തം ഏറ്റെടുത്തു.
അവസാനം, ബ്രിട്ടീഷ് എഞ്ചിനീയർമാർ കരിന്തണ്ടന്റെ സഹായത്തോടെ പുതിയ വഴി കണ്ടെത്തി എന്നാണ് വാമൊഴികൾ നമ്മോട് പറയുന്നത്. ഒരു പ്രബല സാമ്രാജ്യത്തിന്, ഒരു ഗോത്ര നേതാവിന്റെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മായ്ക്കാനും ഈ വഴി മറ്റാർക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ഭയം കൊണ്ടും കരിന്തണ്ടനെ ചതിച്ചുകൊന്നു എന്നാണ് ഐതിഹ്യം.
ചതിയാൽ മരണപ്പെട്ട കരിന്തണ്ടന്റെ ആത്മാവ് അലഞ്ഞു നടക്കുന്നു എന്നാണ് ഒരു പറ്റം ആളുകളുടെ ഇപ്പോഴുമുള്ള വിശ്വാസം. ഈ ചതിക്ക് കാരണക്കാരായവരെ സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുകയും, താനർഹിക്കുന്ന പരിഗണന തനിക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് വരെ ചുരം വഴി കടന്ന് പോകുന്നവർക്ക് സ്വസ്ഥതയും സമാധാനവും കൊടുക്കില്ല എന്ന് കരിന്തണ്ടന്റെ ആത്മാവ് മറ്റൊരു കാരണവരെ അറിയിച്ചു എന്നുമാണ് ഒരു ഐതിഹ്യം. ചരിത്ര പിന്തുണയില്ലാത്ത ഈ വാമൊഴി കൂടാതെ വേറെയും കഥകൾ ചിലർ വിശ്വസിക്കുന്നുണ്ട്.
ചുരത്തിലെ നിരന്തര അപകടങ്ങളും മരണങ്ങളും മൂലം, ദശാബ്ദങ്ങൾക്ക് മുൻപ് ജീവിച്ച ഏതോ കാരണവരുടെ നിർദ്ദേശ പ്രകാരം കരിന്തണ്ടന്റെ ആത്മാവിനെ പൂജാ ചടങ്ങുകളോടെ ചങ്ങലയിൽ തളച്ചു എന്നും ചിലർ വിശ്വസിക്കുന്നു. ഈ ആത്മാവിനെ ഇരുമ്പു ചങ്ങലയിൽ ബന്ധിച്ച ചങ്ങലമരം ലക്കിടിയിൽ ഇപ്പോഴുണ്ട്. കൽപറ്റയിൽ നിന്നും 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 41 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 51 കിലോമീറ്ററുമാണ് ചങ്ങലമരത്തിലേക്കുള്ള ദൂരം.