മലപ്പുറം: ഹജ്‌ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുനസ്‌ഥാപിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാൻ എപി അബ്‌ദുല്ല കുട്ടിക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നിവേദനം നൽകി.
കേരളത്തിലെ 80 ശതമാനം ഹാജിമാരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ വെട്ടിമാറ്റി 20 ശതമാനത്തിനു താഴെ മാത്രം ഹജ്‌ജ് യാത്രികർ ആശ്രയിക്കുന്ന കൊച്ചിയെ ഹജ്‌ജ് യാത്രികർക്കുള്ള എംബാർക്കേഷൻ ലിസ്‌റ്റിൽ ഉൾപ്പെടുത്തിയത് അനീതിയാണെന്നും മലബാറിലെ മുഴുവൻ ഹജ്‌ജ് യാത്രികർക്കും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നതെന്നും അസോസിയേഷൻ നിവേദനത്തിൽ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ഹജ്‌ജ് എംബാർകേഷൻ പോയിന്റായി കരിപ്പൂരിനെ പുനഃസ്‌ഥാപിക്കാൻ ആവശ്യമായ സമ്മർദ്ദം കേന്ദ്ര സർക്കാരിൽ ചെലുത്തണമെന്ന നിവേദനവുമായി സംഘടന എപി അബ്‌ദുല്ല കുട്ടിയെ സമീപിച്ചത്. വിപുലമായ സൗകര്യത്തോടെ നിലവിലുള്ള ഹജ്‌ജ് ഹൗസും വനിതാ ബ്ളോക്കും ഓഫീസ് സംവിധാനവും ഉൾപ്പടെയുള്ള സംവിധാനങ്ങൾ കരിപ്പൂരിലുള്ളപ്പോൾ മലബാറിൽ നിന്നുള്ള ഹജ്‌ജ് യാത്രികർ മണിക്കൂറുകൾ യാത്ര ചെയ്‌ത് കൊച്ചി എയർപോർട്ടിൽ എത്തണം എന്ന വാശി തീർഥാടകരോടുള്ള മനുഷ്യാവകാശ ലംഘനമാണെന്ന് നിവേദനത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
നിവേദനം സ്വീകരിച്ച അബ്‌ദുല്ല കുട്ടി, അടുത്ത വർഷം കരിപ്പൂരിൽ ഹജ്‌ജ് എംബാർകേഷൻ പുനസ്‌ഥാപിക്കാൻ ശ്രമിക്കുമെന്ന് നിവേദന സംഘത്തോട് പറഞ്ഞതായി സംഘടന വ്യക്‌തമാക്കി. സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്‌ജ് കമ്മിറ്റി അംഗവുമായ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലാണ് നിവേദക സംഘം കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാൻ എപി അബ്‌ദുല്ല കുട്ടിയുമായി കൂടിക്കാഴ്‌ച നടത്തിയത്.
കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നേതാക്കളായ പി അബ്‌ദുൽ കരീം, ടി അബ്‌ദുൽ അസീസ് ഹാജി, ഇകെ അബ്‌ദുൽ മജീദ്, മംഗലം സൻഫാരി, ഹസൻ സഖാഫി തറയിട്ടാൽ, പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ എന്നിവരും നിവേദക സംഘത്തിൽ സംബന്ധിച്ചു.
Most Read: ഹൈദരാബാദിൽ മൽസരിക്കാൻ രാഹുലിനെ വെല്ലുവിളിച്ച് അസദുദ്ദീൻ ഒവൈസി