കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്‌റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് കസ്‌റ്റംസ് നീക്കം. സ്വര്‍ണക്കടത്തിനെ കുറിച്ച് അമലക്ക് അറിവുണ്ടായിരുന്നു എന്ന് ഇവരുടെ ഡയറി പരിശോധിച്ചപ്പോൾ കസ്‌റ്റംസിന് തെളിവ് ലഭിച്ചതായാണ് റിപ്പോർട്.
അര്‍ജുന്‍ ആയങ്കി സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ ഇതു സംബന്ധിച്ചുള്ള സൂചനകള്‍ ഡയറിയിലുണ്ട്. മാത്രമല്ല വലിയ രീതിയിലുള്ള പണത്തിന്റെ ഇടപാടുകളും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡയറിയും ഇതു സംബന്ധിച്ചുള്ള വിവരങ്ങളും സീല്‍ ചെയ്‌ത കവറില്‍ കസ്‌റ്റംസ് കോടതിയെ ഏല്‍പ്പിച്ചിരുന്നു.
കരിപ്പൂർ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ അർജുൻ ആയിരുന്നുവെന്നാണ് കസ്‌റ്റംസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അർജുനെയും മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പദ്ധതി.
ഇതിനായി പ്രതികളെ വീണ്ടും കസ്‌റ്റഡിയിൽ ലഭിക്കാൻ കീഴ്‌ക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും കോടതി ഇത് തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് കസ്‌റ്റംസ് തീരുമാനം. ഇതിനിടെ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി 19ആം തീയതിയിലേക്ക് മാറ്റി.
Read also: വഴിപാടുകൾക്കും പൂജകൾക്കും മൊബൈൽ ആപ്പുമായി തിരുവിതാംകൂർ ദേവസ്വം