കൊച്ചി: കരിപ്പൂർ സ്വർണക്കവർച്ചയിൽ കണ്ണൂർ സംഘത്തെ അപായപ്പെടുത്താൻ ഉപയോഗിച്ച ലോറി കണ്ടെത്തി. കൊണ്ടോട്ടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ താമരശ്ശേരി, കൂടത്തായി ഭാഗങ്ങളിൽ സംഭവത്തിൽ പ്രതികളായ നാല് പേരെ തെളിവെടുപ്പിനെത്തിച്ചു.
അതിനിടെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് പേരെ കൂടി കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ പ്രതി അർജുൻ ആയങ്കി, ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി എന്നിവർക്ക് സിം കാർഡ് എടുത്ത് നൽകിയതായി കരുതുന്ന പാനൂർ സ്വദേശികളായ അജ്‌മൽ, സുഹൃത്ത് ആഷിഖ് എന്നിവരെയാണ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്.
അതേസമയം അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ നൽകണമെന്ന് കസ്‌റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ അർജുൻ ആയങ്കിയെ ചോദ്യം ചെയ്യുന്നതിനായാണ് ഇപ്പോൾ കസ്‌റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അർജുൻ ആയങ്കിയുടെയും ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെയും വീടുകളിൽ നടത്തിയ റെയ്‌ഡുകളിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നും, അതിനാൽ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നുമാണ് കസ്‌റ്റംസ് ആവശ്യപ്പെടുന്നത്.
Most Read: പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച സൗഹാർദ്ദപരം; മുഖ്യമന്ത്രി