വയനാട്: കബനി നദിക്ക് കുറുകെ മുള്ളൻകൊല്ലി പഞ്ചായത്തിനെയും കർണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെരിക്കല്ലൂർ തോണിക്കടവിൽ കർണാടക സർക്കാരിന്റെ അനുമതിയോടെ തോണി സർവീസ് തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതിനെ തുടർന്നാണിത്.
കർണാടകക്കാരുടെ മൂന്ന് തോണികൾക്കാണ് താൽക്കാലിക അനുവാദം കൊടുത്തിട്ടുള്ളത്. എന്നാൽ പെരിക്കല്ലൂർ കടവിലെ മലയാളികളുടെ തോണി സർവീസ് ആരംഭിക്കാൻ അനുമതി കൊടുത്തിട്ടില്ല. ഇതോടെ രണ്ട് വർഷമായി നിലനിന്ന അനിശ്‌ചിതത്വത്തിന് താൽക്കാലിക വിരാമമായി. മുള്ളൻകൊല്ലിയിലെയും പുൽപ്പള്ളിയിലെയും വിദ്യാലയങ്ങളിലെത്താൻ ബൈരക്കുപ്പയിലെ വിദ്യാർഥികൾക്ക് തോണി സർവീസ് സഹായകരമാകും.
തൊഴിലാളികൾക്കും കർഷകർക്കും താൽക്കാലിക ആശ്വാസവുമാകും. കഴിഞ്ഞ രണ്ട് വർഷമായി തോണി സർവീസ് നിർത്തി വച്ചിരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ തോണികളും നദിയിലിറക്കാൻ കഴിയുമെന്നാണ് കടത്തു തൊഴിലാളികളുടെ പ്രതീക്ഷ.
Read Also: ടെലിവിഷൻ ഷോയിലൂടെ പ്രധാനമന്ത്രിയെ വിമർശിച്ച കുട്ടികൾക്ക് സ്‌റ്റാലിന്റെ അഭിനന്ദനം