കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അടുത്താഴ്‌ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഗുരുതരാവസ്ഥയിലുള്ള കോവിഡ് സി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കായാണ് ഇവിടെ സൗകര്യം ഒരുക്കുന്നത്. ഇതുവരെ കോവിഡ് സി രോഗികളെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ട് പോയിരുന്നത്. എന്നാല്‍ അവിടെ മതിയായ സൗകര്യം ഒരുക്കാന്‍ സാധിക്കാത്തതിനാലാണ് ഇപ്പോള്‍ ജില്ലയില്‍ തന്നെ കോവിഡ് ആശുപത്രി ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് ചികിത്സക്കായി കാസര്‍കോട് മെഡിക്കല്‍ കോളേജ് ഒരുക്കിയിരുന്നെങ്കിലും സി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ഇവിടെ ചികിത്സാസൗകര്യം ഉണ്ടായിരുന്നില്ല. അതോടെയാണ് ജില്ലാ ആശുപത്രി കോവിഡ് സി രോഗികള്‍ക്കായി ഒരുക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന ആരോഗ്യ സേവനങ്ങൾ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നീലേശ്വരം താലൂക്ക് ആശുപത്രി, പെരിയ സിഎച്ച്‌സി, ആനന്ദാശ്രമം പിഎച്ച്‌സി എന്നിവിടങ്ങളിലേക്കാണ് ജില്ലാ ആശുപത്രിയില്‍ നിലവിലുണ്ടായിരുന്ന ചികിത്സ സൗകര്യങ്ങള്‍ മാറ്റിയത്.
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ 65 രോഗികളെയാണ് ചികില്‍സിക്കുന്നത്. ഇവിടെ കോവിഡ് സി വിഭാഗത്തില്‍ പെട്ട രോഗികളെ കൂടി പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. ഒപ്പം തന്നെ ജീവനക്കാരുടെ കുറവ് ഇവിടെ വലിയ പ്രശ്‌നമായി തുടരുകയാണ്. അനുവദിച്ച ഡോക്‌ടർമാരെ പോലും ഇവിടെ നിന്ന് ജോലി ക്രമീകരണത്തിന്റെ ഭാഗമായി മറ്റിടങ്ങളിലേക്ക് മാറ്റുകയാണ്. സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയായ ടാറ്റ കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ കാലതാമസം കൊണ്ട് രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പണി പൂര്‍ത്തിയാക്കിയ ശേഷം ക്രമേണ ജില്ലാ ആശുപത്രിയിലെ കോവിഡ് ചികിത്സ ടാറ്റ ആശുപത്രിയിലേക്ക് മാറ്റാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
Read also : കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍