മംഗളൂരു: ദേശീയപാതയിൽ കവർച്ച നടത്താൻ പദ്ധതിയിട്ട എട്ടംഗ സംഘം പിടിയിൽ. മംഗളൂരു മർണമിക്കട്ടെയിലെ പട്ടൊഞ്ചി തൗസിർ (28), ബണ്ട്വാൾ ഫറാങ്കിപ്പേട്ട് അർക്കുള കോട്ടജിൽ മുഹമ്മദ് അറാഫത് (അറാഫ-29), ഫറാങ്കിപ്പേട്ട് അമ്മേമറിൽ തസ്‍ലീം (27), മുഹമ്മദ് സൈനുദ്ദീൻ(24), ബണ്ട്വാൾ ഗവൺമെന്റ് സ്‌കൂളിനടുത്ത് തുമ്പെ ഹൗസിൽ നാസിർ ഹുസൈൻ(29), പഡു പത്താംമൈലിൽ മുഹമ്മദ് റഫീഖ്(37), മുഹമ്മദ് സഫ്‌വാൻ (25), മുഹമ്മദ് ഉനൈസ് (ഉനൈസ്-25) എന്നിവരെയാണു സിറ്റി ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്.
വാഹന യാത്രക്കാരെ ആക്രമിക്കാനായി 2 വാളുകൾ, 2 കത്തികൾ, 1 ഡ്രാഗൺ കത്തി, 3 പായ്‌ക്കറ്റ് മുളകുപൊടി, തലയും മുഖവും മറക്കാൻ മങ്കി ക്യാപ് എന്നിവ ഗുണ്ടാ സംഘം കരുതിയിരുന്നു. ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ച കാർ ഉൾപ്പടെ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി മംഗളൂരു റൂറൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഉലൈബെട്ടു പറാറിയിൽ നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്. തടഞ്ഞു നിർത്തി കൊള്ളയടിക്കാൻ ഇതു വഴി വരുന്ന വാഹനങ്ങൾ കാത്തു നിൽക്കവേയാണ് പോലീസ് എത്തിയത്.
തൊസീർ, നിലവിൽ വിദേശത്തുള്ള കുപ്രസിദ്ധ ഗുണ്ട ബതീഷ് എന്നിവരാണ് സംഘത്തിന്റെ തലവൻ. ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ച് ‘ടിബി ഗ്രൂപ്പ്’ എന്ന പേരിലാണ് ഗുണ്ടാ സംഘം അറിയപ്പെടുന്നത്. സംഘത്തിലെ എല്ലാവരുടെയും പേരിൽ ഒന്നിൽ കൂടുതൽ കേസുകൾ നിലവിലുണ്ട്.
Also Read: മൻസൂർ വധക്കേസ്; 2 പേർ കൂടി അറസ്‌റ്റിൽ, പിടിയിലായവർ 7 ആയി