കണ്ണൂർ : പാനൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയടക്കം 2 പേർ കൂടി അറസ്‌റ്റിൽ. മൻസൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്. ഇരുവരും മോന്താൽ പാലത്തിന് സമീപം ഒളിവിൽ കഴിയുകയായിരുന്നു. നിലവിൽ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ആകെ പ്രതികളുടെ എണ്ണം 7 ആയിട്ടുണ്ട്.
മൻസൂർ കൊലക്കേസിലെ പ്രതി രതീഷിന്റെ മരണവുമായി ബന്ധപ്പെട്ടും അന്വേഷണം ശക്‌തമാക്കാൻ പോലീസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രതീഷിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രതീഷ് മരിക്കുന്നതിന് മുൻപ് ആരെങ്കിലും മർദ്ധിച്ചിട്ടുണ്ടോ എന്നും, സംഘർഷത്തിൽ നഖങ്ങൾക്ക് ഇടയിലും മറ്റും രക്‌തക്കറ പുരണ്ടിട്ടുണ്ടോ എന്നും പരിശോധിക്കും.
മരിക്കുന്നതിന് മുമ്പ് രതീഷിനൊപ്പം ശ്രീരാഗ്, സംഗീത്, സുഹൈൽ എന്നിവർ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സംഗീത് ഇന്ന് പിടിയിലായതോടെ ഇതു സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. രതീഷിന്റേത് കൊലപാതകമാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
Read also : ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് 1,873 കോടി രൂപ സഹായം പ്രഖ്യാപിച്ച് ആമസോൺ