തൊടുപുഴ: കട്ടപ്പനയിൽ നവജാത ശിശുവിനേയും ഗൃഹനാഥനെയും കൊലപ്പെടുത്തിയ കേസിൽ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്‌ക്ക് താമസിക്കവെ കൊലചെയ്യപ്പെട്ട വിജയന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്‌ഥികളും കണ്ടെത്തി. പാന്റ്സ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വിജയനെ കൊന്ന് മുറിക്കുള്ളിൽ കുഴിച്ചിട്ടെന്നാണ് പ്രതിയായ നിതീഷിന്റെ മൊഴി. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റികയും പോലീസ് കണ്ടെത്തി. പ്രതി നിതീഷുമായി പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കട്ടപ്പനയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നിതീഷിനെ ഇന്നലെ ഉച്ചക്കാണ് കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു നൽകിയത്.
തുടർന്ന് ഇടുക്കി എസ്‌പി ടികെ വിഷ്‌ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വിശദമായി ചെയ്‌തു. ഇതിലാണ് ഒപ്പം പിടിയിലായ വിഷ്‌ണുവിന്റെ അച്ഛൻ വിജയനെയും, വിഷ്‌ണുവിന്റെ സഹോദരിയും താനുമായുള്ള ബന്ധത്തിൽ ജനിച്ച നവജാത ശിശുവിനേയും കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചത്. വിജയനെ കക്കാട്ടുകടയിൽ ഇവർ താമസിച്ചിരുന്ന വീട്ടിനുള്ളിൽ കുഴിച്ചിട്ടതായാണ് നിതീഷ് പറഞ്ഞത്.
2016ലാണ് അഞ്ചു ദിവസം മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്. വിജയന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് നിതീഷിന്റെ മൊഴി. മുമ്പ് താമസിച്ചിരുന്ന സാഗര ജങ്ഷനിലുള്ള വീടിന് സമീപമാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. ഗന്ധർവന് നൽകാനെന്ന പേരിലാണ് അമ്മയുടെ പക്കൽ നിന്നും കുട്ടിയെ വാങ്ങിയത്. വിഷ്‌ണുവിനും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്ന നിതീഷ് വിഷ്‌ണുവിന്റെ സഹോദരിയുമായി അടുപ്പത്തിലായി.
വിവാഹത്തിന് മുൻപ് കുഞ്ഞുണ്ടായതാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, മോഷണശ്രമത്തിനിടെ പരിക്കേറ്റ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള വിഷ്‌ണുവിനെ ആശുപത്രിയിൽ നിന്ന് വിട്ട ശേഷം അന്വേഷണ സംഘം കസ്‌റ്റഡിയിൽ വാങ്ങും. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ടു കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്