തൊടുപുഴ: കട്ടപ്പനയിൽ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. 2016ലാണ് പ്രതിയായ നിതീഷ് അഞ്ചു ദിവസം മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിതീഷ് ആദ്യം നൽകിയ മൊഴി.
എന്നാൽ, തെളിവെടുപ്പിനിടെ നിതീഷ് മൊഴി മാറ്റി പറയുന്നത് പോലീസിന് വെല്ലുവിളിയാകുന്നുണ്ട്. തൊഴുത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇവിടെ നിന്ന് മാറ്റിയെന്നാണ് നിതീഷ് പിന്നീട് പോലീസിനോട് പറഞ്ഞത്. എന്നാൽ കൂട്ടുപ്രതി വിഷ്‌ണു ഇക്കാര്യം നിഷേധിച്ചു. അതിനാൽ, വിഷ്‌ണുവിനെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്‌ക്ക് താമസിക്കവെ കൊലചെയ്യപ്പെട്ട വിജയന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്‌ഥികളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പാന്റ്സ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിജയനെ കൊന്ന് മുറിക്കുള്ളിൽ കുഴിച്ചിട്ടെന്നാണ് പ്രതിയായ നിതീഷിന്റെ മൊഴി. വിജയനെ കൊലപ്പെടുത്താൻ ചുറ്റികയും പോലീസ് കണ്ടെത്തി.
പ്രതി നിതീഷുമായി പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കട്ടപ്പനയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നിതീഷിനെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് ഇടുക്കി എസ്‌പി ടികെ വിഷ്‌ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വിശദമായി ചെയ്‌തു.
ഇതിലാണ് ഒപ്പം പിടിയിലായ സുഹൃത്ത് വിഷ്‌ണുവിന്റെ അച്ഛൻ വിജയനെയും, വിഷ്‌ണുവിന്റെ സഹോദരിയും താനുമായുള്ള ബന്ധത്തിൽ ജനിച്ച നവജാത ശിശുവിനേയും കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചത്. വിജയനെ കക്കാട്ടുകടയിൽ ഇവർ താമസിച്ചിരുന്ന വീട്ടിനുള്ളിൽ കുഴിച്ചിട്ടതായാണ് നിതീഷ് പറഞ്ഞത്. വിവാഹത്തിന് മുൻപ് കുഞ്ഞുണ്ടായതാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്