കൊച്ചി: നടിയെ ആകമിച്ച കേസിൽ കാവ്യ മാധവന് വീണ്ടും നോട്ടീസ്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഈ മാസം ആറിന് കാവ്യക്ക് നോട്ടീസ് നൽകിയതെന്നാണ് വിവരം. വീട്ടിൽ വെച്ചുമാത്രമേ തന്നെ ചോദ്യം ചെയ്യാവൂ എന്ന നിലപാട് കാവ്യ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഹാജരാകുന്ന സ്‌ഥാലം അറിയിക്കണമെന്നും നോട്ടീസിൽ അന്വേഷണ സംഘം ആവശ്യപ്പെടുന്നു.
ഇതനുസരിച്ച് ആലുവയിലെ പത്‌മ സരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മറുപടി നൽകിയതായാണ് വിവരം. എന്നാൽ ഇതിന് ക്രൈം ബ്രാഞ്ച് മറുപടി നൽകിയിട്ടില്ല. നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്‌ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്‌തത വരുത്തുന്നതിനാണ് കാവ്യയ്‌ക്ക് നോട്ടീസ് നൽകിയിരുന്നത്.
നേരത്തെയും ദിലീപിന്റെ പത്‌മ സരോവരം വീട്ടിൽ വെച്ച് ചോദ്യംചെയ്യലാകാമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. എന്നാൽ വീട്ടിൽ പോയി ചോദ്യം ചെയ്യേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രോജക്‌ടർ ഉപയോഗിച്ച് ചില ദൃശ്യങ്ങൾ കാണിച്ചും സംഭാഷണ ശകലങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയിൽ നിന്ന് വിവരങ്ങൾ തേടാൻ തീരുമാനിച്ചിരുന്നത്. അതിനാലാണ് വീട്ടിൽ വച്ച് ചോദ്യം ചെയ്യൽ വേണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചത്.
Read Also: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഇടത്, വലത് മുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും