തിരുവനന്തപുരം: ഏറ്റവും കൂടുതൽ തവണ സ്‌ഥാനാർഥി സാധ്യതാ പട്ടികയിൽ ഇടം നേടിയ ആളാണ് പുതിയ കെപിസിസി വക്‌താവ് കെസി അബു. എന്നാൽ, ഏറ്റവും ആദ്യം പട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നതും തന്റെ പേരാണെന്ന് അബു പറയുന്നു. കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപനത്തോട് പ്രതികരിക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ രസകരമായ മറുപടി.
ഉൽസവ പറമ്പിൽ ചെണ്ടകൊട്ട് കേൾക്കുമ്പോൾ വെളിച്ചപ്പാടിന് ഉറഞ്ഞ് തുള്ളാൻ തോന്നുന്നത് പോലെയാണ് തന്റെ അവസ്‌ഥ. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ബയോഡേറ്റ സമർപ്പിക്കും. സ്‌ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ പ്രയാസമുണ്ടാക്കി. എന്നാൽ, മുണ്ഡനം ചെയ്യാൻ തലയിൽ മുടിപോലും ഇല്ലാത്ത അവസ്‌ഥയാണ് ഇപ്പോഴുള്ളത്. ഒരു ബാർബർ ഷോപ്പുകാരനോട് ചോദിച്ചപ്പോൾ അഞ്ച് വർഷം മുൻപ് വന്നിരുന്നെങ്കിൽ നടന്നേനെ എന്നാണ് പറഞ്ഞത്. ബാർബർ ഷോപ്പുകാരൻ പോലും തന്നെ ഒഴിവാക്കിയിരിക്കുകയാണ്- കെസി അബു സ്വതസിദ്ധമായ നര്‍മ്മത്തില്‍ പറഞ്ഞു.
സാധ്യതാ പട്ടികയിൽ പേര് വരുമ്പോൾ സന്തോഷമാണ്. ഇത്തവണ ഡെൽഹിയിൽ മാത്രമേ ബയോഡാറ്റയുമായി പോയിട്ടുള്ളൂ. എന്നാൽ, ഇനി മുതൽ ഒരു തിരഞ്ഞെടുപ്പിലും തന്റെ ബയോഡാറ്റ ആരെയും കാണിക്കുക പോലുമില്ലെന്നും അബു പറഞ്ഞു.
Also Read: അബ്‌ദുല്‍ ഗഫൂറിനെതിരെ ആസൂത്രിത പ്രതിഷേധം; വികെ ഇബ്രാഹിംകുഞ്ഞ്