തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും മുസ്‌ലിം ലീഗും. ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന സമീപനം കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിയിലൂടെ മറ്റൊരു കശ്‌മീർ സൃഷ്‌ടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ് ഇതിന് അനുവദിക്കില്ല. ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്‌മിനിസ്‌ട്രേറ്ററെ ഉടൻ തിരിച്ചുവിളിക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
അതേസമയം, ലക്ഷദ്വീപിലെ സംഭവങ്ങൾ ആശങ്ക ഉണ്ടാക്കുന്നുവെന്ന് മുസ്‌ലിം ലീഗ് എംഎൽഎമാരായ പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ലക്ഷദ്വീപിലെ കാര്യങ്ങൾ സ്‌ഫോടനാത്‌മകമായി കൊണ്ടുപോകാനാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ശ്രമിക്കുന്നതെന്ന് ഇടി മുഹമ്മദ് ബഷീർ എംപി കുറ്റപ്പെടുത്തി. കോടതിയുടെ പ്രവർത്തനത്തിൽ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്‌ഥിതിയിലാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Most Read: തിരഞ്ഞെടുപ്പിൽ സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു; പ്രതിപക്ഷ നേതാവിനെതിരെ എൻഎസ്എസ്