തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട് പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്താനാകാത്ത 80 വയസിന് മുകളിലുള്ളവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റെയ്നിൽ ഉള്ളവർ, വികലാംഗർ എന്നിവർക്കായുള്ള തപാൽ വോട്ടിങ് വെള്ളിയാഴ്‌ച മുതൽ ആരംഭിക്കുന്നു.
അപേക്ഷകരിൽ അർഹരായ സമ്മതിദായകർക്ക് പ്രത്യേക പോളിങ് സംഘം വീടുകളിലെത്തി ബാലറ്റ് പേപ്പറും അനുബന്ധ രേഖകളും നൽകും. പോളിങ് ഉദ്യോഗസ്‌ഥർ സന്ദർശിക്കുന്ന ദിവസവും സമയവും എസ്എംഎസ് ആയോ തപാലിലോ ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ സമ്മതിദായകരെ വരണാധികാരി മുൻകൂട്ടി അറിയിക്കും.
മൈക്രോ ഒബ്‌സർവർ, രണ്ടു പോളിങ് ഓഫീസർമാർ, പോലീസ് ഉദ്യോഗസ്‌ഥൻ, വീഡിയോഗ്രാഫർ, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളിലെത്തുന്നത്. കോവിഡ് പോസിറ്റീവായവരെയും ക്വാറന്റെയ്നിൽ കഴിയുന്നവരെയും സന്ദർശിക്കുന്നതിന് പ്രത്യേക പോളിങ് ടീമുണ്ട്.
സ്‌ഥാനാർഥിക്കോ സ്‌ഥാനാർഥിയുടെ ബൂത്ത് ലെവൽ ഏജന്റ് ഉൾപ്പെടെയുള്ള അംഗീകൃത പ്രതിനിധികൾക്കോ വീടിന് പുറത്തുനിന്ന് പോസ്‌റ്റൽ വോട്ടിങ് പ്രക്രിയ നിരീക്ഷിക്കാം.
Also Read: കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവം; സംഘപരിവാർ അജണ്ടയെന്ന് രാഹുൽ