തിരുവനന്തപുരം: ഇരുപത് ലക്ഷം പേർക്ക് ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമിലൂടെ ജോലി ഉറപ്പാക്കുമെന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിക്കാവശ്യമായ കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്‌പ അനുവദിക്കും. ഈ വായ്‌പ രണ്ട് വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും. ജോലി നഷ്‌ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ച ശേഷം തിരിച്ചടച്ചാൽ മതി. പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ ഫെബ്രുവരിയിൽ ആരംഭിക്കും.
സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം നേടിയവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്‌ളാറ്റ്‌ഫോം വഴി ലഭ്യമാക്കും. കമ്പനികൾക്ക് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. കെ ഡിസ്‌ക് പുനഃസംഘടിപ്പിക്കും. ഇതിനായി 200 കോടി വകയിരുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.
എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും. അഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടിയും അനുവദിക്കും. സർവകലാശാലകളിൽ മികവിന്റെ മുപ്പത് കേന്ദ്രങ്ങൾ, ആയിരം തസ്‌തികകൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് കൂടുതൽ പഠന സൗകര്യം എന്നിവയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
അതേസമയം, കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നുവെന്നാണ് മന്ത്രി ആരോപിക്കുന്നത്. സിഎജി കരട് റിപ്പോർട്ടിൽ ഇല്ലാത്ത അന്തിമ റിപ്പോർട്ടിൽ ഇടം പിടിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Also Read: കോതമംഗലം പള്ളി; സംസ്‌ഥാന സര്‍ക്കാര്‍ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും