തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ അഭിനന്ദിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നത്തേയുംപോലെ ഇപ്പോഴും കേരളം വഴികാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് ആയിരുന്നു യെച്ചൂരിയുടെ പ്രതികരണം.
“കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയം പാസാക്കി. നമ്മുടെ രാജ്യ തലസ്‌ഥാനം അഭൂതപൂർവമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. കടുത്ത തണുപ്പും മറ്റ് ബുദ്ധിമുട്ടുകളും സഹിച്ച് കർഷകർ സമരത്തിൽ പങ്കുചേർന്നു. 35 ദിവസത്തിനുള്ളിൽ 32 ജീവൻ നഷ്‌ടപ്പെട്ടു,”- എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.
യുഡിഎഫ്-എല്‍ഡിഎഫ് എംഎല്‍എമാരുടെ പൂര്‍ണ പിന്തുണയോടെയാണ് കാർഷിക നിയമത്തിന് എതിരായ പ്രമേയം ഇന്ന് നിയമസഭ പാസാക്കിയത്. ബിജെപിയുടെ ഏക എംഎൽഎയായ ഒ രാജഗോപാലും പ്രമേയത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
As always, Kerala shows the way. https://t.co/zTP4WN4a9J
— Sitaram Yechury (@SitaramYechury) December 31, 2020
കാർഷിക നിയമത്തിന് എതിരായ പ്രമേയത്തെ താൻ അനുകൂലിക്കുന്നു എന്നായിരുന്നു സഭാ സമ്മേളനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഒ രാജഗോപാൽ പറഞ്ഞത്. പൊതുമനസാക്ഷി കാർഷിക നിയമത്തിന് എതിരാണെന്നും പൊതു അഭിപ്രായത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ താങ്കൾ പിന്തുണക്കുന്നത് പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്‌നത്തിന് ഇടയാക്കില്ലേ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം. കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണോ എന്ന ചോദ്യത്തിന് അതെ എന്ന് അദ്ദേഹം മറുപടി നൽകി. അതിനാലാണ് പ്രമേയത്തെ അനുകൂലിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.
എന്നാൽ പ്രമേയത്തോടുള്ള അനുകൂല നിലപാടിൽ ബിജെപിക്ക് അകത്ത് വിമർശനം ഉയർന്നതോടെ രാജഗോപാൽ മലക്കം മറിഞ്ഞു. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും സ്‌പീക്കര്‍ വേര്‍തിരിച്ച് ചോദിച്ചില്ലെന്നാണ് രാജഗോപാല്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറഞ്ഞത്. കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച പ്രമേയത്തെ ഞാന്‍ ശക്‌തമായി എതിര്‍ത്തിട്ടുണ്ടെന്നും രാജഗോപാല്‍ പിന്നീട് പറഞ്ഞു.
Related News: ആദ്യം യോജിപ്പ്, ശേഷം വിയോജിപ്പ്; നിലപാട് മാറ്റി ഒ രാജഗോപാല്‍