തിരുവനന്തപുരം: മഴ ദുരിതം വിതച്ച കേരളത്തിന് സഹായം ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്‌ഥാനത്തെ മഴക്കെടുതി സംബന്ധിച്ച വിവരങ്ങൾ ആരായാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ടെലിഫോണിൽ സംസാരിച്ചു. ആവശ്യമായ സഹായങ്ങൾ കേന്ദ്രം വാഗ്‌ദാനം ചെയ്‌തുവെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്‌ചാത്തലത്തിൽ കേരളത്തിലെ എല്ലാവരുടെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാർഥിക്കുന്നുവെന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ പ്രവർത്തിക്കുന്നുണ്ട്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്‌തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) October 17, 2021
സംസ്‌ഥാനത്തിന് കരകയറാൻ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചിരുന്നു. നിലവിൽ എൻഡിആർഎഫിന്റെ 11 സംഘത്തെയാണ് സംസ്‌ഥാനത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി തെക്കൻ ജില്ലകളിൽ തുടരുന്ന മഴക്കെടുതിയിൽ 23 പേരുടെ ജീവനാണ് നഷ്‌ടമായതെന്നാണ് ഇതുവരെയുള്ള കണക്ക്. തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ശക്‌തമായ മഴ ഇപ്പോഴും തുടരുകയാണ്. ഒക്‌ടോബർ 21 വരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
Also Read: കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടിക്കലിൽ തിരച്ചിൽ അവസാനിപ്പിച്ചു