തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ 2019ലെ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാദ്ധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാദ്ധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിംഗ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിംഗ്, ന്യൂസ് റീഡിംഗ്, സാമൂഹ്യശാക്‌തീകരണ റിപ്പോർട് എന്നിവയിലുമാണ് അവാർഡ്. സാമൂഹ്യ ശാക്‌തീകരണ റിപ്പോർട് അവാർഡ് പുതിയതായി ഏർപ്പെടുത്തിയതാണ്.
അച്ചടി മാദ്ധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സബ് എഡിറ്റർ അനു എബ്രഹാമിനാണ് അവാർഡ് (കടക്കെണിയിലാകുന്ന യുവ ഡോക്‌ടർമാരെക്കുറിച്ചുള്ള പരമ്പര). മലയാള മനോരമ ചീഫ് റിപ്പോർട്ടർ എസ്‌വി രാജേഷിനാണ് വികസനോൻമുഖ റിപ്പോർട്ടിംഗിനുള്ള അവാർഡ് (ഊരുവിലക്കിന്റെ വേരുകൾ എന്ന റിപ്പോർട്). ജനയുഗം ഫോട്ടോഗ്രാഫർ വിഎൻ കൃഷ്‌ണപ്രകാശിനാണ് ന്യൂസ് ഫോട്ടോഗ്രഫി അവാർഡ് (സമരം എന്ന ചിത്രം).
കേരളകൗമുദി കാർട്ടൂണിസ്‌റ്റ് ടികെ സുജിത്തിനാണ് മികച്ച കാർട്ടൂണിനുള്ള അവാർഡ് (അച്ഛാദിൻ എന്ന കാർട്ടൂൺ). ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സബ് എഡിറ്റർ നിലീന അത്തോളിക്ക് സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു (സാക്ഷര കേരളത്തിലെ ഭർത്തൃ ബലാൽസംഗങ്ങൾ എന്ന റിപ്പോർട്). ടിവി ന്യൂസ് റിപ്പോർട്ടിംഗിനുള്ള അവാർഡ് മനോരമ ന്യൂസ് സീനിയർ കറസ്‌പോണ്ടന്റ് ബിജി തോമസിനാണ് (കട്ടപ്പുറത്താക്കിയ ജീവിതം എന്ന റിപ്പോർട്).
24 ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്റർ സുജയ പാർവതിക്കാണ് ടിവി ന്യൂസ് റീഡിംഗ് അവാർഡ്. വനിതാ ബൈക്ക് റൈഡറിനെക്കുറിച്ചുള്ള റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ സബ് എഡിറ്റർ റിനി രവീന്ദ്രന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരമുണ്ട്. ടിവി അഭിമുഖത്തിനുള്ള അവാർഡ് മാതൃഭൂമി ന്യൂസിലെ സീനിയർ സബ് എഡിറ്റർ റിബിൻ രാജുവിനാണ് (കടലിന്റെ കമാൻഡർ എന്ന പേരിൽ അഭിലാഷ് ടോമിയുമായി നടത്തിയ അഭിമുഖം).
ഹരീഷ് ശിവരാമകൃഷ്‌ണനുമായി നടത്തിയ അഭിമുഖത്തിന് 24 അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ ടിഎം ഹർഷന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. സാമൂഹ്യ ശാക്‌തീകരണ റിപ്പോർട്ടിനുള്ള അവാർഡ് കൈരളി ടിവി സീനിയർ ന്യൂസ് എഡിറ്റർ കെ രാജേന്ദ്രനാണ് (കലാപഭൂമിയിൽ വ്യത്യസ്‌തയായി ഊർമിള എന്ന വനിത നടത്തുന്ന അംഗൻവാടിയെക്കുറിച്ചുള്ള റിപ്പോർട്).
തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ആർത്തവ വിവേചനത്തെക്കുറിച്ചുള്ള റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ എം മനുശങ്കറിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഒരു പക്ഷി ജീവിതത്തെ നാളുകൾ കൊണ്ട് പകർത്തിയ മികവിന് മനോരമ ന്യൂസ് വീഡിയോ എഡിറ്റർ അരുൺ വിൻസെന്റിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ നടന്ന ഏറ്റുമുട്ടൽ കവർ ചെയ്‌ത മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജെ വൈശാഖിനാണ് ടിവി ക്യാമറാമാനുള്ള അവാർഡ്. ബാണാസുരസാഗർ ഡാമിന്റെ പശ്‌ചാത്തലത്തിൽ വരണ്ട മണ്ണിനെയും ആർദ്രമായ ഭൂമിയെയും പകർത്തിയ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എം ഷമീറിന് പ്രത്യേക ജൂറി പരാമാർശം ലഭിച്ചു. വനിതാ ബൈക്ക് റൈഡറിനെക്കുറിച്ചുള്ള വാർത്ത മികച്ച രീതിയിൽ എഡിറ്റ് ചെയ്‌ത ഏഷ്യാനെറ്റ് ന്യൂസിലെ എഡിറ്റർ ഷഫീഖ് ഖാനാണ് ടിവി എഡിറ്റിംഗ് അവാർഡ്.
Also Read: 3000 കെഎസ്‌ആര്‍ടിസി ഡീസല്‍ ബസുകള്‍ പ്രകൃതിവാതക ഇന്ധനത്തിലേക്ക് മാറ്റും; ഗതാഗതമന്ത്രി