മലപ്പുറം: ജില്ലയിലെ ചങ്ങരംകുളത്ത് നടന്ന പ്രവാസിസംഘം ആലംകോട് സമ്മേളനത്തിൽ മുതിർന്ന പത്രപ്രവർത്തകൻ വി സെയ്‌തിന് ആദരം. കേരള മീഡിയ പേഴ്‌സൺസ് യൂണിയൻ കോർ കമ്മിറ്റി അംഗവും ദേശാഭിമാനിയുടെ എടപ്പാൾ ഏരിയ റിപ്പോർട്ടറുമാണ് വി സെയ്‌ത്.
1998ലാണ് പത്രപ്രവർത്തന രംഗത്തേക്ക് സെയ്‌ത് കടന്നുവരുന്നത്. കഴിഞ്ഞ 24 വർഷമായി ഈ രംഗത്ത് തന്നെ തുടരുന്നു. പരേതരായ മുഹമ്മദ് – കുഞ്ഞിമോൾ ദമ്പതികളുടെ മകനായ വി സെയ്‌തിന്റെ ജീവിതപങ്കാളി ഫാത്തിമയാണ്. സെൻസിത്ത്, സഫ്‌നാസ് എന്നിവരാണ് മക്കൾ.
തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന എക്‌സ്‌പ്രസ് പത്രത്തിന്റെ റിപ്പോര്‍ട്ടറായിട്ടാണ് തുടക്കം. പിന്നീട് ചങ്ങരംകുളത്തുള്ള മെഗാവിഷന്‍ സിറ്റി ചാനലിന്റെ റിപ്പോര്‍ട്ടറായും എഡിറ്ററായും പ്രവര്‍ത്തിച്ചു. അതിനുശോഷം വടക്കന്‍ഞ്ചേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഭൂഗോളവാര്‍ത്താ പത്രികയില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. തുടർന്ന് സുകുമാര്‍ അഴിക്കോട് ചീഫ് എഡിറ്ററായിരുന്ന വര്‍ത്തമാനം പത്രത്തില്‍ മൂന്നുവര്‍ഷം ലേഖകനായി ജോലി ചെയ്‌തു.
ശേഷം, മാധ്യമം പത്രത്തില്‍ ചങ്ങരംകുളം ലേഖകനായി എട്ടുകൊല്ലം ജോലിചെയ്‌തു. പിന്നീട് ദേശാഭിമാനിയിലേക്ക് മാറിയ സെയ്‌ത് പതിനൊന്നുവര്‍ഷമായി എടപ്പാള്‍ ഏരിയ റിപ്പോര്‍ട്ടറായി ജോലി ചെയ്‌തുവരുന്നു. നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ ഈ വർഷത്തെ ഔട്ട് സ്‌റ്റാൻഡിംഗ് മീഡിയ പേഴ്‌സൺ അവാർഡ്, സംസ്‌ഥാന കുടുംബശ്രീ മേളയുടെ മികച്ച റിപ്പോര്‍ട്ടിംങിനുള്ള അവാര്‍ഡ്, സരസ് മേളയുടെ മികച്ച റിപ്പോര്‍ട്ടിനുള്ള സംസ്‌ഥാന അവാര്‍ഡ്, സഖാവ് കണ്ണന്‍നായര്‍ ദിന അവാര്‍ഡ്, സംസ്‌ഥാന കാര്‍ഷിക വിപണനമേള അവാര്‍ഡ്, ചങ്ങരംകുളം പൊലീസ് സേനയുടെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ്, ഏഷ്യന്‍ ഹൈപവര്‍ മാര്‍ക്കറ്റിന്റെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് എന്നിവയാണ് ഇദ്ദേഹം നേടിയ പ്രധാന പുരസ്‌കാരങ്ങൾ.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം