കൊച്ചി: കേരളം കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു. ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊച്ചുവേളിയിൽ എത്തും. കോച്ച് ഫാക്‌ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്.
തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45ന് പുറപ്പെട്ട് വൈകീട്ട് 3.30ന് കോഴിക്കോട്ട് എത്തുന്ന രീതിയിലാകും സമയക്രമം. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിങ് ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്‌ത് സുരക്ഷാ പരിശോധനകൾ ഇന്നോ നാളെയോ നിർവഹിക്കും.
24ന് കൊച്ചിയിലെത്തുന്ന എത്തുന്ന പ്രധാനമന്ത്രി 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും ഉണ്ടാകും. കേരളത്തിൽ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനാൽ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നവന്ദേഭാരത് കേരളത്തിലെ പാളങ്ങളിൽ വേഗത പരിമിതപ്പെടുത്തും.
ഭാരത സർക്കാരിന്റെ മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറി 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമ്മാണവും ചെയ്‌തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടിയാണ് വന്ദേ ഭാരത് എക്‌സ്‌പ്രസ്. ‘ട്രെയിൻ 18‘ എന്നായിരുന്നു ആദ്യപേര്. ഇറക്കുമതി ചെയ്യുന്ന സമാനമായ ട്രെയിനിനേക്കാൾ 40% കുറവാണ് നിർമാണ ചെലവ്.
2019 ഫെബ്രുവരി 15നാണ് ആദ്യ ട്രെയിൻ പ്രധാനമന്ത്രി ഉൽഘാടനം ചെയ്‌തത്. വാണിജ്യ ഓട്ടം 2019 ഫെബ്രുവരി 17 മുതൽ ആരംഭിച്ചു. ദില്ലി-വാരണാസി റൂട്ടിലാണ് ആദ്യ പൊതുഓട്ടം ആരംഭിച്ചത്. കാൺപൂർ, അലഹബാദ് വഴി പ്രധാനമന്ത്രിയുടെ ലോക്‌സഭാ സീറ്റായ വാരണാസിയെ തലസ്‌ഥാന നഗരവുമായി ബന്ധിപ്പിച്ചാണ് ഈ ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നത്. നിലവിൽ 16 റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമായിട്ടുണ്ട്.
MOST READ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ കണ്ടെത്തി