ന്യൂഡെൽഹി: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം എന്ന പേര് മേജര്‍ ധ്യാന്‍ ചന്ദ് പുരസ്‌കാരമാക്കി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സോഷ്യല്‍ മീഡിയ. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയുടെ പേര് കായികതാരത്തിന്റെ പേരിലാക്കുന്നു എന്ന നിലയിലായിരുന്നു മോദി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജനവികാരം മാനിച്ചാണ് നടപടിയെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറഞ്ഞത്.
കായികതാരങ്ങളുടെ പേരായിരുന്നു ഈ രംഗത്തെ ബഹുമതികള്‍ക്ക് നല്‍കേണ്ടതെങ്കില്‍ പിന്നെ എന്തിനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പേര് മോദി ക്രിക്കറ്റ് സ്‌റ്റേഡിയം എന്നാക്കിയതെന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ ചോദിച്ചത്.
ഫെബ്രുവരിയില്‍ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകിയിരുന്നു. തുടർന്ന് വലിയ വിമര്‍ശനമായിരുന്നു ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നത്. കൂടാതെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ ചിത്രത്തിലെ ശാസ്‌ത്രജ്‌ഞന്‍ അത്ര പോരെന്നും അയാള്‍ക്ക് എന്റയര്‍ പൊളിറ്റിക്‌സിലാണ് ഡിഗ്രിയെന്നും ഒരു കമന്റിൽ പറയുന്നു. നിലവിൽ പ്രധാനമന്ത്രിയുടെ ചിത്രമാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിൽ ഉള്ളത്.
ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നതായി ട്വിറ്ററിലൂടെയായിരുന്നു മോദി അറിയിച്ചത്. “ഖേല്‍ രത്‌ന അവാര്‍ഡിന്റെ പേര് മാറ്റി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ് എന്നാക്കണമെന്ന് കുറെ നാളുകളായി ഒരുപാട് പേര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ ആ വികാരം മാനിച്ചുകൊണ്ട് ഖേല്‍ രത്‌ന അവാര്‍ഡ് ഇനി മുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ് എന്നായിരിക്കുമെന്ന് അറിയിക്കുകയാണ്, ജയ് ഹിന്ദ്”- മോദി ട്വീറ്റ് ചെയ്‌തു. അതേസമയം ഈ നടപടി കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് തുടച്ചുനീക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
Read also: ഐഎസ് റിക്രൂട്ട്മെന്റിന് ശ്രമം; മംഗളൂരുവിൽ യുവതി കസ്‌റ്റഡിയിൽ