കോട്ടക്കല്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ കോട്ടക്കല്‍ പോലീസ് പിടികൂടി. കൊണ്ടോട്ടി മുതുപറമ്പിലെ കണ്ണംകുണ്ട് മുഹമ്മദ് (46), കൊണ്ടോട്ടി പൂത്തലല്‍ റിയാസ് (48), പൂത്തലല്‍ അബ്‌ദുൽ സലീം (44) എന്നിവരാണ് അറസ്‌റ്റിലായത്. പണമിടപാട് സംബന്ധമായ തര്‍ക്കത്തിനൊടുവില്‍ ആയിരുന്നു തട്ടിക്കൊണ്ടുപോകൽ.
കഴിഞ്ഞ വെള്ളിയാഴ്‌ച ആയിരുന്നു സംഭവം. എടരിക്കോട് അരീക്കലിലെ ഉരുണ്ടടിമല്‍ അനീസിനെയാണ് (33) കടത്തിക്കൊണ്ട് പോയത്. ഇയാളെ ഫ്‌ളാറ്റില്‍വെച്ച് മര്‍ദിച്ച് അവശനാക്കി രാവിലെ 7.30ഓടെ പ്രതികൾ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
കോട്ടക്കല്‍, കൊണ്ടോട്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊണ്ടോട്ടിയില്‍ നിന്ന് പ്രതികളെ പിടികൂടിയത്. അനീസിന്റെ ഭാര്യയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ആയിരുന്നു അന്വേഷണം.
പ്രതികകളുടെരഹസ്യ ഗോഡൗണില്‍ നിന്നാണ് പോലീസ് അനീസിനെ കണ്ടെത്തിയത്. സാഹസികമായാണ് പോലീസ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. അനീസിന് പോലീസ് വൈദ്യസഹായം ലഭ്യമാക്കി.
വാട്ടര്‍ പ്ളാന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് അനീസും പ്രതികളും തമ്മില്‍ പണമിടപാട് നടത്തിയിരുന്നു. എന്നാൽ പദ്ധതി നടക്കാതായതോടെ പണം തിരിച്ചു ചോദിക്കുകയും തര്‍ക്കം നടക്കുകയും ആയിരുന്നു.
കോട്ടക്കല്‍ സിഐ സുജിത്ത്, കൊണ്ടോട്ടി സിഐ ചന്ദ്രമോഹന്‍, എസ്ഐമാരായ റെമിന്‍, കെ അജിത്, കോൺസ്‌റ്റബിൾമാരായ സജി അലക്‌സാണ്ടര്‍, സുജിത്ത്, ശരണ്‍, ശ്രീകാന്ത്, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Malabar News: അന്തരീക്ഷ മലിനീകരണം തടയാൻ വാഹന പരിശോധന തുടങ്ങി