തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുൻപ് പൂർത്തിയാകില്ല. 16 ഇന കിറ്റിലെ ചില ഉൽപന്നങ്ങളുടെ ലഭ്യത കുറവാണ് കാരണം. വരുന്ന രണ്ട് ദിവസങ്ങളിൽ പരമാവധി കിറ്റ് തയ്യാറാക്കി വിതരണം 75 ശതമാനവും പൂർത്തിയാക്കാനാണ് സപ്ളൈകോയുടെ ശ്രമം. ഓണത്തിന് ശേഷവും കിറ്റ് വിതരണം തുടരുമെന്ന് സപ്ളൈകോ സിഎംഡി അറിയിച്ചു.
കഴിഞ്ഞ 16ആം തീയതിക്കുള്ളിൽ സംസ്‌ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും ഭക്ഷ്യകിറ്റ് എത്തിക്കണമെന്ന ലക്ഷ്യത്തിലായിരുന്നു സപ്ളൈകോ. ഏലക്കായ ,ശർക്കരവരട്ടി പോലുള്ള ചില ഉൽപന്നങ്ങളുടെ ലഭ്യത കുറവ് ആ കണക്കുകൂട്ടൽ തെറ്റിച്ചു. റേഷൻ കടകളിൽ കഴിഞ്ഞ 31ആം തിയതി വിതരണം തുടങ്ങിയെങ്കിലും കാർഡ് ഉടമകളിൽ 50 ശതമാനത്തോളം പേർക്കാണ് ഇത് വരെ കിറ്റ് നൽകാനായത്.
സംസ്‌ഥാനത്ത് വിതരണത്തിന് പ്രതീക്ഷിക്കുന്ന 85 ലക്ഷം കിറ്റിൽ ഇത് വരെ 48 ലക്ഷം കിറ്റുകൾ ഉടമകൾ കൈപ്പറ്റി. ഉത്രാട ദിവസം വരെ പരമാവധി കിറ്റുകൾ തയ്യാറാക്കി 60 ലക്ഷം ഉടമകൾക്ക് കിറ്റ് കൈമാറാനാകുമെന്നാണ് സപ്ളൈകോ പ്രതീക്ഷ. ഇതിനായി സംസ്‌ഥാനത്ത് 1000ത്തിലധികം പാക്കിംഗ് സെന്ററുകൾ സജീവമാണ്.
Read Also: സംസ്‌ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷൻ സെന്റർ ഇന്ന് ആരംഭിക്കും