കൊച്ചി: കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച കേസില്‍ നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. കുന്നത്തുനാട് സ്‌റ്റേഷനിലെ സിഐക്ക് നേരെയുണ്ടായ വധശ്രമത്തിലെ പ്രതികളെയാണ് പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്‌റ്റഡിയില്‍ വിട്ടത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ തെളിവെടുപ്പ് ഉൾപ്പടെ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പ്രകോപനപരമായി സംഘം ചേര്‍ന്നു, സിഐയെ വധിക്കാന്‍ ശ്രമിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കല്‍ എന്നിങ്ങനെ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഘട്ടം ഘട്ടമായി പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രധാന പ്രതികളെ മാത്രമായിരിക്കും കസ്‌റ്റഡിയില്‍ വാങ്ങുക. 174 പ്രതികളാണ് നിലവില്‍ റിമാന്‍ഡിൽ കഴിയുന്നത്.
അതിനിടെ സംഭവത്തില്‍ ലേബര്‍ കമ്മീഷൻ റിപ്പോർട് ലഭിച്ചാലുടന്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം ലേബർ കമ്മീഷണർ സ്‌ഥലത്ത് നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കമ്പനി തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട് നൽകണമെന്ന തൊഴിൽ മന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ഇതര സംസ്‌ഥാനക്കാർ താമസിക്കുന്ന ക്യാംപിലും വനിതാ ഹോസ്‌റ്റലിലുമായിരുന്നു തെളിവെടുപ്പ്.
Most Read: ഗാന്ധിജിക്കെതിരായ വിവാദ പരാമർശം; വിമർശിച്ച് പ്രിയങ്ക ഗാന്ധി