ആലപ്പുഴ: കെകെ മഹേശന്റെ ആത്‍മഹത്യയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ളവരെ പ്രതി ചേർക്കാനാകില്ലെന്ന് മാരാരിക്കുളം പോലീസ്. ആലപ്പുഴ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് ഇക്കാര്യം വ്യക്‌തമാക്കിയത്. അസ്വാഭാവിക മരണത്തിന് നിലവിൽ എഫ്‌ഐആർ ഉണ്ടെന്നും ഐജിയുടെ കീഴിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ഈ സാഹചര്യത്തിൽ പുതിയ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ തടസമുണ്ടെന്നും പോലീസ് കോടതിയിൽ പറഞ്ഞു.
പോലീസിന്റെ വാദം അംഗീകരിച്ച കോടതി മഹേശന്റെ ഭാര്യ ഉഷാദേവി നൽകിയ ഹരജിയിലെ ആത്‍മഹത്യാ പ്രേരണയും ഗൂഢാലോചനയുമടക്കമുള്ള കുറ്റങ്ങൾ പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് കെ.കെ മഹേശന്റെ ആത്‌മഹത്യയില്‍ വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി,സഹായി അശോകന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ കോടതി നിർദ്ദേശിച്ചത്. എന്നാല്‍ ഇതില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.
Also Read: സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി കസ്‌റ്റംസിന് കൈമാറാന്‍ അനുമതി
ജൂൺ 24നാണ് കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ മഹേശനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ മഹേശന്റെ കുടുംബം രംഗത്ത് വന്നിരുന്നു. എന്നാൽ മഹേശൻ ആത്‍മഹത്യ ചെയ്‌ത ദിവസം കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്.