തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ പ്രതികളോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ ഹാജരായിരുന്നു.
കുറ്റപത്രത്തൊടൊപ്പം സമർപ്പിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ശ്രീരാം വെങ്കിട്ടരാമനും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. അപേക്ഷയിൽ വിശദമായ വാദം കേൾക്കണമെന്ന് ശ്രീറാം ആവശ്യപ്പെട്ടാൽ വിചാരണ നടപടികൾ നീളാനാണ് സാധ്യത.
Also Read: ഇരട്ട ഗർഭസ്‌ഥ ശിശുക്കളുടെ മരണം; ഡോ. സൈനുൽ ആബിദീൻ പുത്തനഴിയുടെ ഇടപെടൽ ഫലം കണ്ടു
വഫ ഫോറോസിന്റെ ഉടമസ്‌ഥതയിലുള്ള വാഹനമിടിച്ചതിനെ തുടർന്നാണ് 2019 ഓഗസ്‌റ്റ് മൂന്നിന് ബഷീർ കൊല്ലപ്പെട്ടത്. റോഡിൽ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ശ്രീറാം സർവേ ഡയറക്റ്ററായിരുന്നു.