തൃശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംഘടന ജനറൽ സെക്രട്ടറി എം ഗണേഷിന്റെ മൊഴി. ധർമരാജനെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് വിളിച്ചതെന്നും എം ഗണേഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ബിജെപി സ്‌റ്റേറ്റ് ഓഫിസ് സെക്രട്ടറി ജി ഗിരീഷിനെ നാളെ ചോദ്യം ചെയ്യും.
ബിജെപി സംഘടന ജനറൽ സെക്രട്ടറി ഉൾപ്പടെ ഉള്ളവർക്ക് പണം കൊണ്ടുവരുന്നത് അറിയാമായിരുന്നെന്ന് ധർമരാജൻ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സംഘടന ജനറൽ സെക്രട്ടറി എം ഗണേഷിനെ ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യൽ രണ്ടര മണിക്കൂറോളം നീണ്ടുനിന്നു. തൃശൂർ പോലീസ് ക്ളബിൽ വെച്ചാണ് ഇയാളെ ചോദ്യം ചെയ്‌തത്.
അതേസമയം, അറസ്‌റ്റിലായ പ്രതികൾ കവർച്ചക്ക് ശേഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഓരോരുത്തരും 10 മുതൽ 25 ലക്ഷം രൂപ വരെ പങ്കിട്ടെടുത്തു. കേസിൽ ഇതുവരെ ഒരുകോടിയിലധികം രൂപ കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക കണ്ടെത്തുന്നതിന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.
Read also: വേനൽമഴ; ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് ആശങ്ക വേണ്ട; കളക്‌ടർ