തൃശൂർ: കൊടകരയിൽ കുഴൽപ്പണം മോഷണം പോയ കേസിൽ പോലീസ് തെളിവെടുപ്പ് തുടങ്ങി. പണം തട്ടാനുള്ള പ്രതികളുടെ യാത്ര പുനരാവിഷ്‌കരിച്ചായിരുന്നു തെളിവെടുപ്പ്. മോഷണം നടത്തുന്നതിന്റെ തലേന്ന് രാത്രി തൃശൂരിൽ തങ്ങി പുലർച്ചെയാണ് കൊടകരയിലെത്തി സംഘം കവർച്ച നടത്തിയത്. ഈ യാത്രയാണ് പ്രതികളുമായി പോലീസ് പുനരാവിഷ്‌കരിച്ചത്.
താമസിച്ച ലോഡ്‌ജ് മുതൽ കൊടകര മേൽപ്പാലം കഴിഞ്ഞ് 100 മീറ്ററോളം യാത്ര നടത്തി. അപകടമുണ്ടാക്കി കവർച്ച നടത്തിയ രീതിയും ആസൂത്രണവുമടക്കം പ്രതികളിൽ നിന്നും ചോദിച്ചറിഞ്ഞു. തെളിവെടുപ്പിനിടയിൽ കൊരട്ടി പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്‌തു. രഞ്‌ജിത്, ദീപക്, മാർട്ടിൻ, ബാബു എന്നീ പ്രതികളെയാണ് തെളിവെടുപ്പിനെത്തിച്ചത്.
ഏപ്രിൽ മൂന്നിനാണ് മൂന്നരക്കോടിയോളം രൂപയും കാറും കൊടകരയിൽ ഗുണ്ടാ സംഘം കവർന്നത്. എന്നാൽ 25 ലക്ഷം നഷ്‌ടപ്പെട്ടുവെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജൻ, ഡ്രൈവറായ ഷംജീർ വഴി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞത്.
Also Read: ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവം; പ്രതി അറസ്‌റ്റിൽ