കോഴിക്കോട്: ഹൈക്കോടതിയിൽ ഹാജരാകുമെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ഷെജിനും ജ്യോൽസ്‌നയും. 19നാണ് ഹാജരാകുകയെന്നാണ് ഇരുവരും അറിയിച്ചത്. മിശ്രവിവാഹത്തിന് പിന്നാലെ ജ്യോൽസ്‌നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.
19ന് ജ്യോൽസ്‌നയെ ഹാജരാക്കാൻ പോലീസിന് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ജസ്‌റ്റിസ് സതീഷ് നൈനാൻ, ജസ്‌റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ഡിവൈഎഫ്ഐ നേതാവ് ഷെജിന്റെയും ജ്യോൽസ്‌നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ‘ലൗ ജിഹാദ്’ ആരോപണം ഉയരുകയും ചെയ്‌തിരുന്നു.
ഇരുവരുമിപ്പോൾ ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലാണ് താമസം. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയോ, വർഗീയ പ്രചാരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് ഷെജിൻ കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്, തങ്ങളെ സ്വസ്‌ഥമായി ജീവിക്കാൻ അനുവദിക്കണമെന്നും ഷെജിൻ ആവശ്യപ്പെട്ടിരുന്നു.
Most Read: പാലക്കാട് അതീവജാഗ്രത; സംഘർഷം തടയാൻ തമിഴ്‌നാട് പോലീസും