തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് – ബിജെപി വോട്ടുകച്ചവടം നടന്നതായി ആരോപിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോയെന്ന മുല്ലപ്പള്ളിയുടെ പ്രസ്‌താവന ഇതിന്റെ സൂചനയാണെന്നും മറ്റ് മണ്ഡലങ്ങളിലും ഇത്തരം നീക്കം നടന്നിട്ടുണ്ടെന്നാണ് ഇപ്പോൾ തെളിയുന്നതെന്നും കോടിയേരി പറഞ്ഞു.
മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്നും തോല്‍വി മുന്നില്‍ക്കണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണെന്നും പരിഹസിച്ച കോടിയേരി തുടര്‍ഭരണം ഉറപ്പാണെന്നും സര്‍വേകള്‍ പ്രവചിച്ചതിനെക്കാള്‍ സീറ്റ് കിട്ടുമെന്നുംഅവകാശപ്പെട്ടു.
അതേസമയം ജലീലിനെതിരെയായ ലോകായുക്‌ത വിധിയിലും കോടിയേരി പ്രതികരിച്ചു. വിധിയിൽ നിയമപരമായി അദ്ദേഹത്തിന് തുടര്‍നടപടി സ്വീകരിക്കാമെന്ന് കോടിയേരി വ്യക്‌തമാക്കി. ലോകായുക്‌തക്ക് മുകളിലാണ് ഹൈക്കോടതിയെന്നും അവിടെ റിട്ട് നല്‍കാനുള്ള അവകാശം ജലീലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാന്‍ ഇനിയും സമയമുണ്ടെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.