തിരുവനന്തപുരം: ബിനീഷിനെതിരായ കേസിൽ ഇടപെടില്ലെന്ന് സംസ്‌ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പാർട്ടിയും ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും കോടിയേരി വ്യക്‌തമാക്കി. കേസ് നിയമപരമായി മുന്നോട്ട് പോകട്ടെ. ബിനീഷിന്റെ കുടുംബം നിയമപോരാട്ടം നടത്തട്ടെയെന്നും കോടിയേരി പറഞ്ഞു. ബിനീഷിന്റെ വീട്ടിൽ റെയ്‍ഡിന്റെ പേരിൽ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
അതേസമയം, ബിനീഷ് വിവാദങ്ങളിൽ പെട്ടതോടെ കോടിയേരിയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്നുണ്ട്. എന്നാൽ സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് നിന്ന് കോടിയേരി ഒഴിയേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് സിപിഎം തീരുമാനം. കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെക്കുന്നുവെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി.
Also Read: ബിനീഷിന്റെ വീട്ടിലെ റെയ്ഡ്; ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പൊലീസ് നടപടിയെടുത്തില്ല
കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇത്തരം നടപടികൾക്കെതിരെ ഈ മാസം 16ന് സംസ്‌ഥാന വ്യാപകമായി സിപിഎം സമരം നടത്തും. കേന്ദ്ര ഏജൻസികളുടെ നിയമവിരുദ്ധ ഇടപെടലിനെതിരെ സംസ്‌ഥാന വ്യാപകമായി പ്രചാരണവും നടത്തും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവിന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചത് രാഷ്‌ട്രീയ പ്രേരിതമായ ഇടപെടലാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.