തിരുവനന്തപുരം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് നടത്തുന്നതിന് എതിരെ മന്ത്രി ജി സുധാകരന്‍. കളക്‌ടറുടെയും ബന്ധപ്പെട്ട വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് ടോൾ പിരിവ് നടത്തുന്നതെന്നും വിഷയത്തിൽ സാമാന്യ മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്‌ഥാനമാണ് പദ്ധതിയുടെ പകുതി തുകയും മുടക്കിയത്. ടോള്‍ വേണ്ടെന്ന സംസ്‌ഥാനത്തിന്റെ അഭിപ്രായം കൂടി മാനിക്കേണ്ടതാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെ എട്ടു മണി മുതലാണ് കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങിയത്. ടോൾ പിരിവ് നടത്തരുതെന്ന് നേരത്തെ സംസ്‌ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ഇന്നലെയും ദേശീയ പാതാ അതോറിറ്റിക്ക് കത്തയച്ചിരുന്നു. എന്നാൽ പിരിവിന് കേന്ദ്ര സർക്കാർ അനുമതി ഉണ്ടെന്ന നിലപാടിലാണ് എൻഎച്ച്എഐ.
ഇന്നലെ രാത്രി വൈകിയാണ് ടോൾ പിരിവ് തുടങ്ങാൻ പോകുന്ന കാര്യം എൻഎച്ച്എഐ അധികൃതർ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഉത്തരവ് ഹാജരാക്കാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് കാട്ടി പോലീസ് തടഞ്ഞിരുന്നു.
സംസ്‌ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ ആരംഭിക്കാൻ തീരുമാനിച്ച ടോൾ പിരിവ് നിർത്തിവെക്കണമെന്ന് കമ്പനി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ കമ്പനി ആയിരിക്കും ഉത്തരവാദികളെന്നും കൊല്ലം ജില്ലാ കളക്‌ടർ ബി അബ്‌ദുൾ നാസർ വ്യക്‌തമാക്കി.
Read Also: കെ സ്വിഫ്റ്റ്; ആശങ്കകൾ അടിസ്‌ഥാനം ഇല്ലാത്തതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍