തിരുവനന്തപുരം : കൊല്ലം ബൈപ്പാസിൽ ഇന്ന് രാവിലെ മുതൽ ആരംഭിക്കാനിരുന്ന ടോൾ പിരിവ് പോലീസ് തടഞ്ഞു. സംസ്‌ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് ബൈപ്പാസിൽ ടോൾ പിരിവ് നടത്താൻ കമ്പനി തീരുമാനിച്ചത്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഉത്തരവിന്റെ പകര്‍പ്പുമായി വന്നാലേ ടോള്‍ പിരിവ് ആരംഭിക്കാന്‍ സാധിക്കൂവെന്നും പോലീസ് വ്യക്‌തമാക്കി. ഇതോടെയാണ് ഇന്ന് രാവിലെ 8 മണി മുതൽ ആരംഭിക്കാനിരുന്ന ടോൾ പിരിവ് പോലീസെത്തി തടഞ്ഞത്.
ഇന്നലെ രാത്രി വൈകിയാണ് ഇന്ന് മുതൽ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നടത്തുന്നുണ്ടെന്ന കാര്യം കമ്പനി അധികൃതർ കൊല്ലം ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. ടോൾ പിരിവ് ആരംഭിക്കുന്ന വിവരം വാട്‍സ്ആപ്പ് സന്ദേശത്തിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ച സാഹചര്യത്തിൽ തന്നെ ടോൾ പിരിവിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചെന്നും കമ്പനി വ്യക്‌തമാക്കി.
എന്നാൽ സംസ്‌ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ ആരംഭിക്കാൻ തീരുമാനിച്ച ടോൾ പിരിവ് നിർത്തിവെക്കണമെന്ന് കമ്പനി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ എന്തെങ്കിലും തരത്തിലുള്ള ക്രമാസമാധാനപ്രശ്‌നം ഉണ്ടായാൽ കമ്പനി ആയിരിക്കും ഉത്തരവാദികളെന്നും കൊല്ലം ജില്ലാ കളക്‌ടർ ബി അബ്‌ദുൾ നാസർ വ്യക്‌തമാക്കിയിട്ടുണ്ട്. ഒപ്പം തന്നെ കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കത്തയച്ചിട്ടുണ്ട്. 2019 ജനുവരി 15ആം തീയതിയാണ് കൊല്ലം ബൈപ്പാസിന്റെ ഉൽഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്.
Read also : നീലഗിരിയിൽ കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം