കൽപ്പറ്റ: കോടിഷ് നിധി ലിമിറ്റഡിന്റെ പേരിൽ വയനാട്ടിലും നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി. കമ്പനിയുടെ ബത്തേരി ബ്രാഞ്ചിലെ മാനേജർ ലക്ഷകണക്കിന് രൂപ വഞ്ചിച്ച് കൈക്കലാക്കിയതിന് ശേഷം ഒളിവിൽ പോയെന്ന് കാണിച്ച് നിക്ഷേപകർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഈ കമ്പനിക്കെതിരെ ഫറോക്ക്, നല്ലളം സ്‌റ്റേഷനുകളിലായി ഒട്ടേറെ കേസുകൾ ഇതിനോടകം രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
കോടികളുടെ തട്ടിപ്പ് തടത്തിയതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന കോടിഷ് നിധി ലിമിറ്റഡ് എംഡി അബ്‌ദുല്ലക്കുട്ടിക്കെതിരെ പോലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടും കണ്ടെത്താനായിട്ടില്ല. കോഴിക്കോട് ജില്ലയിലെ ഫറോക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ച കമ്പനി വയനാട്ടിലും ബ്രാഞ്ചുകൾ തുടങ്ങിയാണ് നിക്ഷേപം സ്വീകരിച്ചത്.
ബത്തേരി ബ്രാഞ്ചിൽ നിന്ന് മുങ്ങിയവർ മീനങ്ങാടി കേന്ദ്രീകരിച്ചും ഫിനാൻസ് സ്‌ഥാപനം നടത്തുന്നതായി നിക്ഷേപകർ ആരോപിക്കുന്നു. തികച്ചും സാധാരണക്കാരായ ഒട്ടേറെപേർ സമ്പാദ്യം നഷ്‌ടപ്പെട്ട് ആത്‍മഹത്യയുടെ വക്കിലാണ്. എട്ട് ലക്ഷം രൂപയോളം നിക്ഷേപിച്ചവരുമുണ്ട്. തട്ടിപ്പുകാരെ എത്രയും വേഗം കണ്ടെത്തി പണം വീണ്ടെടുക്കാൻ നടപടി ഉണ്ടാക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
Most Read: വിദ്യാർഥികളെ താലപ്പൊലിക്ക് ഉപയോഗിക്കരുത്; നിർദ്ദേശവുമായി മന്ത്രി