കോഴിക്കോട്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കെഎസ്ആർടിസി വാണിജ്യ സമുച്ചയം തുറന്നു. ‘മാക് ട്വിൻ ടവർ’ എന്ന് നാമകരണം ചെയ്‌ത വാണിജ്യ സമുച്ചയത്തിന്റെ താക്കോൽ കൈമാറിയതോടെ പൂവണിഞ്ഞത് ഏഴ് വർഷത്തെ കാത്തിരിപ്പാണ്. ആറ് വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ കോംപ്ളക്‌സ് കെടിഡിഎഫ്‌സിയും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കം മൂലം അടഞ്ഞ് കിടക്കുകയായിരുന്നു.
ബസ് ടെർമിനലിലെ ഒന്നാം നിലയിലും ഇതിനു മുകളിലുമായാണ് വാണിജ്യകേന്ദ്രങ്ങൾക്കായി സ്‌ഥലം അനുവദിച്ച് കൊടുത്തിരിക്കുന്നത്. റോഡിൽ നിന്ന് ഇവിടേക്ക് വാഹനങ്ങൾ ഓടിച്ചു കൊണ്ടുവരാനുള്ള വഴിയും പാർക്കിങ്ങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ നവീകരണം നടക്കുന്നതോടെ മാവൂർ റോഡിൽ ടെർമിനലിന് മുന്നിലായി ഇരട്ട കെട്ടിടങ്ങളുടെ ഭാഗം വരെയുള്ള ഉയരത്തിൽ പ്രകൃതിസൗഹൃദ ഡിസ്‌പ്‌ളേ ചുമരുകളും ഒരുക്കും.
കൂടാതെ റോഡിന് കുറുകെ എലിവേറ്റഡ് നടപ്പാതയും, ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തും. കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ളക്‌സ് പണിയാന്‍ 2007ലാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2016ൽ 65 കോടി രൂപാ ചിലവിൽ മാവൂര്‍ റോഡിൽ കെടിഡിഎഫ്‌സി നിര്‍മിച്ച ബഹുനില കെട്ടിടം അഞ്ച് വര്‍ഷത്തോളമാണ് നോക്കുകുത്തിയായി തുടർന്നത്. തുടർന്ന് ആലിഫ് ബിൽഡേഴ്‌സ് എന്ന സ്‌ഥാപനത്തിനാണ് ഇപ്പോൾ കരാർ നൽകിയിരുന്നത്.
കെഎസ്ആർടിസി സ്‌റ്റാന്റിൽ എത്തുന്ന യാത്രക്കാർ സൗകര്യങ്ങളില്ലാതെ വലയുമ്പോഴും കെട്ടിടം ഉപയോഗശൂന്യമായി കിടന്നു. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഇടപെടലിന്റെ ഭാഗമായാണ് 30 വർഷത്തേക്ക് ആലിഫ് ട്രേഡേഴ്‌സ് കരാർ ഏറ്റെടുക്കാൻ മുന്നോട്ട് വന്നത്. അതേസമയം മടക്കി നൽകേണ്ടാത്ത 17 കോടി രൂപയും 43.20 ലക്ഷം രൂപ മാസ വാടകക്കുമാണ് ആലിഫ് ട്രേഡേഴ്‌സ് കരാർ ഏറ്റെടുത്തത്.
Read Also: കാട്ടാനകൾ ‘തകർത്തു’; ആറളം ഫാമിൽ രണ്ടുമാസത്തിനിടെ വ്യാപക കൃഷിനാശം