കോഴിക്കോട്: യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഫറോക്ക് പെട്ട എരഞ്ഞിക്കൽ വീട്ടിൽ റംഷിഹാദ് (37) നെയാണ് വെള്ളയിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മുഖദാർ മരക്കാർ കടവ് പറമ്പ് ഷംസു (44) നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ കോഴിക്കോട് കോയ റോഡ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം.
കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ സ്‌ഥലത്ത് വെച്ച് സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ ഗുണ്ടാ സംഘം മാരകായുധങ്ങളുമായി യുവാവിനെ വെട്ടാൻ ശ്രമിച്ചത്. എന്നാൽ, യുവാവ് ഒഴിഞ്ഞു മാറി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡിഐജി എവി ജോർജ് ഐപിഎസിന്റെ നിർദ്ദേശ പ്രകാരം അന്വേഷണ സംഘം നിരവധി ആളുകളെ ചോദ്യം ചെയ്യുകയും, ശാസ്‌ത്രീയ രീതിയിൽ അന്വേഷണം നടത്തി പ്രതികളിൽ എത്തിച്ചേരുകയുമായിരുന്നു.
എന്നാൽ, കേസിലെ പ്രതികളെല്ലാം ജില്ല വിട്ടിരുന്നു. പിന്നീട് സംഘത്തിലെ രണ്ടുപേർ ജില്ലയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഒളിവിൽ കഴിയുന്നതിനിടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഷംസു നല്ലളം പോലീസ് സ്‌റ്റേഷനിൽ അടിപിടി കേസിലെയും റംഷിഹാദ് കൊണ്ടോട്ടിയിൽ സ്വർണ കവർച്ചാ കേസിലെയും പ്രതിയാണ്. സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പകയാണോ ഈ ആക്രമണത്തിന് കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Most Read: ഗുരുവായൂരിൽ ഈ മാസത്തെ ഭണ്ഡാര വരവ് 4,06 കോടി രൂപ; 2.532 കിലോഗ്രാം സ്വർണവും