തിരുവനന്തപുരം: കെപിഎസി ലളിതയുടെ ചികിൽസാ ചെലവ് സർക്കാർ ഏറ്റെടുത്തതിൽ തർക്കമുണ്ടാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വി അബ്‌ദു റഹിമാൻ. കലാകാരൻമാരെ കയ്യൊഴിയാനാകില്ല. അവർ നാടിന്റെ സ്വത്താണ്. സീരിയലിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് കെപിഎസി ലളിതയ്‌ക്കുള്ളത്. അവർക്ക് വലിയ ആസ്‌തിയില്ല. കെപിഎസി ലളിത അപേക്ഷ നൽകിയത് കൊണ്ടാണ് സർക്കാർ ചികിൽസാ ചെലവ് ഏറ്റെടുത്തതെന്നും മന്ത്രി വ്യക്‌തമാക്കി.
കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്‌സൺ കൂടിയായ കെപിഎസി ലളിതയുടെ ചികിൽസാ ചെലവ് ഏറ്റെടുത്തതായി കഴിഞ്ഞ ദിവസമാണ് സർക്കാർ അറിയിച്ചത്. മന്ത്രിസഭാ യോഗത്തിന്റേതായിരുന്നു തീരുമാനം. പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി വി അബ്‌ദുറഹിമാൻ വിശദീകരണവുമായി രംഗത്തെത്തിയത്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്‌ധ ചികിൽസക്ക് വേണ്ടിയാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കിയിരുന്നു.
Also Read: ദത്ത് വിവാദം; കുഞ്ഞിനെ അനുപമയ്‌ക്ക് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആനി രാജ