തിരുവനന്തപുരം: കെഎസ്ഇബിയിലെ തർക്കം പരിഹരിക്കാൻ ഇടത് യൂണിയനുകളുമായി നാളെ ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. സസ്‌പെൻഷൻ പിൻവലിച്ചതോടെ പ്രശ്‌നം കഴിഞ്ഞു. അത് വിട്ടുവീഴ്‌ചയാണ്. ഇനിയുള്ള പ്രശ്‌നങ്ങൾ ചട്ടപ്രകാരം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓഫീസേഴ്‌സ് അസോസിയേഷനുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഇടത് യൂണിയനുകളുമായി നാളെ ചർച്ച നടത്തുന്നത്.
അതേസമയം, കെഎസ്ഇബി ചെയർമാൻ ബി അശോകിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ പിൻവലിക്കുക, സസ്‌പെൻഷൻ പിൻവലിച്ചതിനൊപ്പം നേതാക്കളെ സ്‌ഥലം മാറ്റിയ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വൈദ്യുതി ഭവന് മുന്നിലെ അനിശ്‌ചിതകാല സത്യാഗ്രഹം ഇന്നും പുനരാരംഭിച്ചിട്ടുണ്ട്. തെറ്റായ നയങ്ങൾ തിരുത്തുന്നത് വരെ സമരം തുടരും.
എത്ര ദിവസം സമരം ചെയ്യാനും ശേഷിയുണ്ട്. ചർച്ചയുടെയും സമവായത്തിന്റെയും അടിസ്‌ഥാനത്തിൽ തീരുമാനം എടുക്കണമെന്നും അസോസിയേഷൻ പ്രസിഡണ്ട് എംജി സുരേഷ് കുമാർ പറഞ്ഞു. അതേസമയം, നാളെ വൈദ്യുതി ഭവൻ വളയാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് അസോസിയേഷൻ. ആയിരം പേർ പങ്കെടുക്കും. ജനങ്ങളെ സമരം ബാധിക്കാതിരിക്കാൻ ശ്രമിക്കും. പക്ഷെ മാനേജ്‌മെന്റ് അക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നും സുരേഷ് കുമാർ കുറ്റപ്പെടുത്തി.
Most Read: കെഎസ്ആർടിസി ശമ്പള വിതരണം നാളെ മുതൽ; ഗതാഗത മന്ത്രി