കൊടുങ്ങല്ലൂര്‍: തൃശൂര്‍ ജില്ലയില്‍ തീരദേശത്തെ വൈദ്യുതിമുടക്കത്തിന് കെ.എസ്.ഇ.ബിയുടെ പരിഹാരപദ്ധതി. ശ്രീനാരായണപുരം അഞ്ചങ്ങാടി സബ്‌സ്‌റ്റേഷനിലേക്ക് വെള്ളാങ്ങല്ലൂര്‍ കോണത്തുകുന്ന് 33 കെ.വി സബ്‌സ്‌റ്റേഷനില്‍ നിന്ന് പുതിയ വൈദ്യുതി ലൈന്‍ വലിച്ചാണ് അധികൃതര്‍ പ്രശ്‍നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്.
ശ്രീനാരായണപുരം, മതിലകം പഞ്ചായത്തുകളിലെയും, പെരിഞ്ഞനം പഞ്ചായത്തിന്റെയും ഒരുഭാഗം ഉള്‍പ്പടെ പ്രദേശത്തെ നാല്‍പതിനായിരം ഉപഭോക്‌താക്കള്‍ക്കാണ് പദ്ധതി പ്രയോജനമാകുക. അഞ്ചങ്ങാടി, മേത്തല സബ്‌സ്‌റ്റേഷനുകളിലേക്ക് നിലവില്‍ വലപ്പാട് 110 കെ.വി സബ്‌സ്‌റ്റേഷനില്‍ നിന്നുമാണ് വൈദ്യുതി ലഭ്യമാക്കുന്നത്.
Read also: റോഡപകടങ്ങള്‍ കുറക്കാന്‍ പുത്തൻ സാങ്കേതിക വിദ്യയുമായി കര്‍ണാടക സര്‍ക്കാര്‍
4 കോടി രൂപ ചിലവാക്കി വെള്ളാങ്ങല്ലൂര്‍ സബ്‌സ്‌റ്റേഷനില്‍ നിന്ന് എട്ടര കിലോമീറ്റര്‍ പുതിയ ലൈന്‍ വലിച്ച് അഞ്ചങ്ങാടിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് മൂലം 30 ശതമാനം പ്രസരണ നഷ്‌ടം നികത്താനാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അറ്റകുറ്റപണികള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
വെള്ളാങ്ങല്ലൂര്‍ മുതല്‍ കോച്ചാലില്‍ വരെ 70 ടവറുകള്‍, 73 പോസ്‌റ്റുകള്‍ എന്നിവ സ്‌ഥാപിച്ചിട്ടുണ്ട്. കനോലി കനാലിന് കുറുകെയുള്ള പൂവത്തുംകടവ് പാലത്തിലൂടെ കേബിള്‍ സംവിധാനവും ഉപയോഗപ്പെടുത്താന്‍ കഴിയും. പദ്ധതി നവംബറില്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
മേത്തല 33 കെ.വി സബ്‌സ്‌റ്റേഷനിലേക്ക് ചാപ്പാറ 110 കെ.വി സബ്‌സ്‌റ്റേഷനില്‍ നിന്ന് ഇത്തരത്തില്‍ പുതിയ ലൈന്‍ വലിക്കുന്നതിനുള്ള പദ്ധതിയും ഉടന്‍ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
Read also: ബാലുശ്ശേരിയിൽ 3 പോലീസുകാർക്ക് കൂടി കോവിഡ്