തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രമാണിച്ച് കറണ്ട് ബിൽ അടക്കാത്തവരുടെ ഫ്യൂസ് ഊരുന്നത് താൽകാലികമായി അവസാനിപ്പിച്ച് കെഎസ്ഇബി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പണമടക്കത്തിന്റെ പേരിൽ ആരുടേയും കണക്ഷനുകൾ വിഛേദിക്കരുതെന്ന് മാനേജിങ് ഡയറക്‌ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് സെക്ഷൻ ഓഫീസുകൾക്ക് അധികൃതർ ഉത്തരവ് നൽകി.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് അതൃപ്‌തി ഉണ്ടാക്കുന്ന കാര്യങ്ങൾ പൂർണമായി ഒഴിവാക്കണമെന്നാണ് സർക്കാർ തീരുമാനം. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പണമടക്കാത്തവരുടെ കണക്ഷൻ വിഛേദിക്കാൻ നേരത്തെ നൽകിയ ഉത്തരവ് താൽകാലികമായി പിൻവലിച്ചത്.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ്; സീറ്റ് ആവശ്യപ്പെട്ട് ഡിസിസിക്ക് മുന്നില്‍ പ്രതിഷേധവുമായി കെഎസ്‍യു
കെഎസ്ഇബിയിൽ ഇപ്പോൾ ഊർജിത പണപ്പിരിവിന്റെ കാലമാണ്. ലോക്ക് ഡൗണിന് മുമ്പും അതിനുശേഷവുമുള്ള കുടിശികകൾ എത്രയും പെട്ടെന്ന് പിരിച്ചെടുക്കാൻ വൈദ്യുത ബോർഡ് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് മാസം 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന കുടിശിക വരുത്തിയ ഗാർഹിക ഉപഭോക്‌താക്കളുടെ കണക്ഷൻ വിഛേദിക്കാൻ ഉത്തരവ് നൽകിയിരുന്നു. ഇവയിലുള്ള തുടർനടപടികൾ നിർത്തിവെക്കാനും നോട്ടീസ് നൽകേണ്ടതില്ലെന്നുമാണ് പുതിയ നിർദ്ദേശം. അതേസമയം, വൈദ്യുത മോഷണം ഉൾപ്പടെയുള്ള കേസുകൾ റിപ്പോർട്ട് ചെയ്‌താൽ അത്തരക്കാരുടെ കണക്ഷൻ വിഛേദിക്കുന്നതിൽ തടസമില്ല.