കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചു. കോവിഡ് നിയന്ത്രണങ്ങൾ പറഞ്ഞാണ് അതിർത്തിയിൽ ബസുകൾ കർണാടക അധികൃതർ തടഞ്ഞുവെച്ചത്. ഇതേതുടർന്ന് ബസിലുള്ള നിരവധി യാത്രക്കാർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങൾ കടത്തിവിടാനാകില്ലെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്. അതേസമയം, മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു.
നേരത്തേ നവംബർ 15 വരെ മാത്രമേ നിയന്ത്രണം ഉണ്ടാകുള്ളൂവെന്ന് കുടക് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും നടപടിയായില്ല. ഇതോടെ കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അന്തർസംസ്‌ഥാന യാത്രക്കാർ വീണ്ടും പ്രതിസന്ധിയിലായി. 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് നിലവിൽ മാക്കൂട്ടം വഴി കർണാടകയിലേക്ക് കടത്തിവിടുന്നത്.
മാക്കൂട്ടം ചുരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാത്തതിൽ കുടക് നിവാസികളും പ്രതിഷേധത്തിലാണ്. കോവിഡ് വാക്‌സിൻ എടുത്തവർക്ക് ഏത് സംസ്‌ഥാനത്തും നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കാമെന്നിരിക്കെയാണ് ചുരം പാത വഴിയുള്ള യാത്രയിൽ കർണാടകം നിയന്ത്രണം വീണ്ടും കടുപ്പിച്ചിരിക്കുന്നത്. മാക്കൂട്ടം വഴി കർണാടകയിലേക്ക് കടക്കാനുള്ള നിയന്ത്രണം നീട്ടിയതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് കുടക് നിവാസികൾ.
Most Read: കർഷക വിജയം, ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; കാർഷിക നിയമങ്ങൾ പിൻവലിക്കും