തിരുവനന്തപുരം: കെഎസ്‌ആർടിസി ശമ്പള പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് സിഐടിയു രംഗത്ത്. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും കെഎസ്‌ആർടിസിയുടെ മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയും മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് സിഐടിയു അറിയിച്ചു.
കെഎസ്‌ആർടിസി വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. ശമ്പള പ്രശ്‌നത്തിന് പരിഹാരം കാണാതെ സര്‍ക്കാര്‍ ജീവനക്കാരെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ‘കെഎസ്‌ആർടിസിയില്‍ ശമ്പളം കൊടുക്കാനാകില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഗതാഗതമന്ത്രി. വെല്ലുവിളി പോലെയാണ് മന്ത്രിയുടെ പ്രസ്‌താവന. സാധാരണക്കാരെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണിത്. ഇതിന് പരിഹാരം കാണാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്’. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും വിഡി സതീശന്‍ പറഞ്ഞു.
ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞത്. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് സര്‍ക്കാര്‍ 10ആം തീയതി ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. ആ ഉറപ്പ് ലംഘിച്ചാണ് യൂണിയനുകള്‍ സമരം ചെയ്‌തത്. ഇനി എന്ത് ചെയ്യണമെന്ന് യൂണിയനുകളും മാനേജ്‌മെന്റും തീരുമാനിക്കട്ടെയെന്നും മന്ത്രി പറയുന്നു.
’10ആം തീയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് ജീവനക്കാര്‍ സമരത്തിന് പോകരുതെന്ന് നിബന്ധനയിലാണ്. സര്‍ക്കാര്‍ നല്‍കിയ ആ ഉറപ്പ് വിശ്വാസത്തിൽ എടുക്കാതെയാണ് ജീവനക്കാര്‍ സമരത്തിലേക്ക് പോയത്. അതുകൊണ്ട് തന്നെ ജീവനക്കാര്‍ സമരത്തിലേക്ക് പോയതോടെ അതിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടല്ലോ. സര്‍ക്കാരിന്റെ വാക്ക് യൂണിയനുകള്‍ വിശ്വാസത്തിലെടുക്കാത്ത സ്‌ഥിതിക്ക് ഇനി സര്‍ക്കാരിന് ശമ്പള പ്രതിസന്ധിയില്‍ ഒരുത്തരവാദിത്വവുമില്ല എന്നും മന്ത്രി പറഞ്ഞു.
Most Read: ‘അവൻ ഉണ്ടായിരുന്നെങ്കിൽ’; അഭിമാനമെന്ന് ഡാനിഷ് സിദ്ദിഖിയുടെ പിതാവ്