തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക് മാറുന്നു. ജനുവരി ഒന്ന് മുതൽ മാറ്റം വരുത്താനാണ് മാനേജ്‌മെന്റ് തീരുമാനം. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകാൻ പോകുന്നത്.
എട്ട് വർഷങ്ങൾക്ക് ശേഷമാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറുന്നത്. ഡ്രൈവർക്കും കണ്ടക്‌ടർക്കും ഇൻസ്‌പെക്‌ടർക്കും കാക്കി. സീനിയോറിറ്റി അറിയാൻ പ്രത്യേക ബാഡ്‌ജും ഉൾപ്പെടുത്തും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബൾക്ക് ഓർഡർ ഉടൻ നൽകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്ആർടിസിയിലെ കാക്കി യൂണിഫോമിന് 2015ൽ ആണ് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണൽ മുഖവും കൊണ്ടുവരാൻ ആയിരുന്നു മാറ്റം. കണ്ടക്‌ടർമാരുടെയും ഡ്രൈവർമാരുടെയും യൂണിഫോം നീല ഷർട്ടും കടും നീല പാന്റുമാക്കി. മെക്കാനിക്കൽ ജീവനക്കാർക്ക് ചാര നിറം. ഇൻസ്‌പെക്‌ടർമാരുടേത് മങ്ങിയ വെള്ള ഷർട്ടും കറുത്ത പാന്റുമാക്കി.
Most Read: കേന്ദ്രത്തിന്റെ ഉദ്ദേശം രാജ്യത്തിന്റെ ഐക്യം തകർക്കൽ; രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി