തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന്റെ രണ്ടാം ഗഡു വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചു ഇന്ന് മുതൽ തൊഴിലാളി യൂണിയനുകൾ സംയുക്‌ത സമരം ആരംഭിക്കും. സിഐടിയുവും ഐഎൻടിയുസിയും സംയുക്‌തമായാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ രാവിലെ പത്തരക്കാണ് സമരം തുടങ്ങുക.
ഈ പ്രതിഷേധത്തിന് ശേഷം തുടർ സമരങ്ങളും ആസൂത്രണം ചെയ്യും. അതിനിടെ, ബിഎംഎസിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ പട്ടിണി സമരവും ഇന്ന് നടത്തും. തമ്പാനൂർ സെൻട്രൽ ഡിപ്പോയ്‌ക്ക് മുന്നിലാണ് പ്രതിഷേധം. മാർച്ച് മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ ജീവനക്കാർക്ക് ലഭിച്ചത്. വിഷുവിന് മുമ്പായി രണ്ടാം ഗഡു ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, മാനേജ്‌മെന്റ് ശമ്പളം നൽകിയില്ല. ഇതാണ് സംയുക്‌ത പ്രതിഷേധത്തിലേക്ക് നീങ്ങാൻ തൊഴിലാളികളെ പ്രേരിപ്പിച്ചത്. എന്നാൽ, സർവീസ് മുടക്കിയുള്ള പണിമുടക്കിന് തൊഴിലാളികൾ തയ്യാറായിട്ടില്ല. 230 കോടി രൂപ മാർച്ച് മാസം വരുമാനമായി ലഭിച്ചിട്ടും ജീവനക്കാർക്ക് ദുരിതം മാത്രമാണെന്നാണ് യൂണിയനുകളുടെ ആക്ഷേപം.
Most Read: അരിക്കൊമ്പൻ പുനരധിവാസം; നെല്ലിയാമ്പതിയിൽ ഹർത്താൽ തുടങ്ങി