പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചു ഇന്ന് നെല്ലിയാമ്പതി പഞ്ചായത്തിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ജനകീയ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വിവിധ രാഷ്‌ട്രീയ പാർട്ടികളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. എങ്കിലും, ഈ തീരുമാനം പൂർണമായി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ മുതലമട പഞ്ചായത്തിലും സർവകക്ഷി ഹർത്താൽ നടത്തിയിരുന്നു. ആനയെ മാറ്റാൻ പുതിയ സ്‌ഥലം കണ്ടെത്താൻ സർക്കാരിന് നിലവിൽ ഹൈക്കോടതി സാവകാശം നൽകിയിട്ടുണ്ട്. എന്നാൽ, അന്തിമതീരുമാനം ആയിട്ടില്ല.
നെൻമാറ എംഎൽഎ കെ ബാബു സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിലപാട് അറിയിച്ചത്. ആനയെ എവിടെ വിടണമെന്ന് സംസ്‌ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്‌ഥയിലേക്ക് ആനയെ മാറ്റിയാൽ എതിർക്കില്ലെന്നും പറഞ്ഞു. ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് പറഞ്ഞ കോടതി, സംസ്‌ഥാന സർക്കാർ ആനയെ പിടിക്കുകയല്ല വേണ്ടതെന്നും, ആന ജനവാസ മേഖലയിലേക്ക് വരുന്നത് തടയുകയാണ് ചെയ്യേണ്ടതെന്നും പറഞ്ഞു.
Most Read: വന്ദേഭാരത് ട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി; ആദ്യ യാത്ര കണ്ണൂരിലേക്ക്