കുവൈത്ത് സിറ്റി: നവംബർ 17 മുതൽ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പഴയ തോതിൽ പുനസ്‌ഥാപിക്കാൻ തീരുമാനം. നിലവിൽ രാത്രി 10നും പുലർച്ചെ 4നും ഇടയിൽ വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നില്ല. കോവിഡ് വ്യാപനവും, ജീവനക്കാരുടെ കുറവും കണക്കിലെടുത്താണ് ഇത്തരമൊരു സംവിധാനം ഇവിടെ ഒരുക്കിയത്.
എന്നാൽ ആവശ്യമായ പ്രതിരോധ സംവിധാനങ്ങളും, വേണ്ടത്ര ജീവനക്കാരെയും ഏർപ്പെടുത്തിയാൽ മുഴുവൻ സമയം പ്രവർത്തിക്കാമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. തുടർന്ന് കൂടുതൽ ജീവനക്കാരെ വിന്യസിക്കാൻ വിമാനക്കമ്പനികളും സമ്മതം അറിയിച്ചു. സർവീസുകൾ കുറവായതിനാൽ ജീവനക്കാർക്ക് നിലവിൽ ക്ഷാമമില്ല.
നവംബർ 17 മുതൽ വിമാനത്താവളം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ ജനറൽ എഞ്ചിനീയർ സുലൈമാൻ അൽ ഫൗസാൻ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ഉടൻ ലഭിക്കുമെന്നാണ് സൂചന.
പ്രവർത്തന സമയം വർധിപ്പിക്കുമെങ്കിലും തൽക്കാലത്തേക്ക് വിമാന സർവീസുകളുടെ എണ്ണം പഴയപടി തന്നെ നിലനിർത്തിയേക്കും. മുപ്പത് ശതമാനം ശേഷിയിലാണ് നിലവിൽ വിമാനത്താവളം പ്രവർത്തിക്കുന്നത്. പ്രതിദിനം പരമാവധി 100 സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളു.
Read Also: ബിഹാര്‍ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസ്