കുവൈറ്റ് : രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ഭാഗിക കർഫ്യൂ നീട്ടി കുവൈറ്റ്. ഏപ്രിൽ 8ആം തീയതി വരെ ഉണ്ടായിരുന്ന ഭാഗിക കർഫ്യൂ ഏപ്രിൽ 22ആം തീയതി വരെയാണ് നീട്ടിയത്. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ഉണ്ടായിരിക്കുന്ന ഉയർച്ച കണക്കിലെടുത്താണ് കർഫ്യൂ നീട്ടിയത്.
ഏപ്രിൽ 8ആം തീയതി മുതൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. രാത്രി 7 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് പുതിയ സമയക്രമം. കോവിഡ് വ്യാപനത്തിൽ ഉയർച്ച ഉണ്ടായതിനെ തുടർന്നാണ് കൂടുതൽ കർശന നിയന്ത്രണങ്ങളുമായി കർഫ്യൂ നീട്ടാൻ കുവൈറ്റ് തീരുമാനിച്ചത്. അതേസമയം തന്നെ റമദാനില്‍ റെസ്‌റ്റോറന്റുകള്‍ക്ക് രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ മൂന്നുവരെ ഡെലിവറി സര്‍വീസിന് പ്രത്യേക അനുമതി നൽകും.
കർശന നിയന്ത്രണങ്ങളാണ് കർഫ്യൂ സമയത്ത് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. സൈക്കിൾ ഉൾപ്പടെയുള്ള വാഹനങ്ങൾ കർഫ്യൂ സമയത്ത് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏപ്രില്‍ എട്ടു മുതല്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തുമണി വരെ നടക്കാന്‍ അനുമതിയുണ്ടാകും. സ്വന്തം റെസിഡന്‍ഷ്യല്‍ ഏരിയക്ക് പുറത്തു പോകാന്‍ പാടില്ല. സഹകരണ സംഘങ്ങളില്‍ രാത്രി 7നും 12നും ഇടയിലുള്ള സമയത്ത് ഷോപ്പിംഗിനും അനുമതി നല്‍കും.
Read also : നിയമസഭാ തിരഞ്ഞെടുപ്പ്; നേമത്തെ പ്രചാരണം റദ്ദാക്കി പ്രിയങ്ക ഗാന്ധി